ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളാകുന്നു. മാലിദ്വീപിലേക്ക് കൂടുതല്‍ സഞ്ചാരികളെ അയക്കണമെന്ന് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ചൈനയോട് അഭ്യര്‍ത്ഥിച്ചു. ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ മാലിദ്വീപ് മന്ത്രിമാര്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ ചര്‍ച്ചാ വിഷയമായത്തോടെ മാലിദ്വീപിന്‍റെ ടൂറിസം മേഖല കനത്ത തിരിച്ചടി നേരിടുകയാണ്. പ്രശ്നം രൂക്ഷമായതോടെ നിരവധി ഇന്ത്യന്‍ സഞ്ചാരികള്‍ മാലിദ്വീപ് യാത്ര റദ്ദാക്കി. ഈ സാഹചര്യത്തിലാണ് മാലിദ്വീപ് പ്രസിഡന്റ് ചൈനയോട് സഹായം അഭ്യർത്ഥിച്ചത്. ചൈനയിൽ അഞ്ച് ദിവസത്തെ സന്ദർശനത്തിന് പോയതായിരുന്നു മുയിസു.
ഫുജിയാൻ പ്രവിശ്യയിലെ മാലിദ്വീപ് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്ന മുയിസു മാലിദ്വീപിന്‍റെ ഏറ്റവും അടുത്ത സഖ്യകക്ഷിയാണ് ചൈന എന്നും വിശേഷിപ്പിച്ചു. കൂടാതെ 2014 ല്‍ ആരംഭിച്ച ചൈനയുടെ ബിആർഐ (ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ്) പദ്ധതിയെ ഉയര്‍ത്തികാട്ടി, ചൈന മാലിദ്വീപിന്‍റെ വികസിത പങ്കാളിയാണെന്നും, ഈ പദ്ധതിയാണ് മാലിദ്വീപിന്‍റെ ചരിത്രത്തിലെ തന്നെ പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് സഹായിച്ചതെന്നും പറഞ്ഞു. കോവിഡിന് മുന്‍പ് മാലിദ്വീപിന്‍റെ മുഖ്യ വിപണിയിയായിരുന്നു ചൈന. ആ സ്ഥാനം ചൈന വീണ്ടെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മാലിദ്വീപിന്‍റെ ടൂറിസം മേഖലയെ വികസിപ്പിക്കാന്‍ 50 മില്യൺ യുഎസ് ഡോളറിന്റെ പദ്ധതികളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചതായി റിപ്പോർട്ടുകളുണ്ട്. 2014 ഡിസംബറിൽ മാലിദ്വീപ് ചൈനയുമായി ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാർ (എഫ്ടിഎ) വേഗത്തിൽ നടപ്പാക്കും. മാലിദ്വീപ് ഇൻവെസ്റ്റ്‌മെന്റ് ഫോറത്തിൽ 11 പദ്ധതികൾക്കായി ചൈനീസ് കമ്പനികളോട് പ്രസിഡന്റ് നിക്ഷേപം തേടി.
ഇന്ത്യ മാലിദ്വീപ് പ്രശ്നം രൂക്ഷമായതോടെ ബോളിവുഡ് സെലിബ്രിറ്റികളടക്കം മാലിദ്വീപിനെതിരെ രംഗത്തെത്തിയിരുന്നു. മാലിദ്വീപിന് പകരം ഇന്ത്യയിലെ ലക്ഷദ്വീപ് തെരഞ്ഞെടുക്കൂ എന്ന തരത്തിലുള്ള പോസ്റ്റുകള്‍ ബോളിവുഡ് താരങ്ങള്‍ പങ്കുവെച്ചു. തുടര്‍ന്ന് നിരവധി ഇന്ത്യക്കാരാണ് വിമാന ടിക്കറ്റുകളും ഹോട്ടൽ ബുക്കിംഗുകളും റദ്ദാക്കിയത്.