ബെയ്ജിംഗ്: മാലിദ്വീപും ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ ഉലയുമ്പോള്‍ ചൈനയുമായുള്ള ബന്ധം കൂടുതല്‍ ഉറപ്പിച്ച് മാലിദ്വീപ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടികഴ്ച്ച നടത്തി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ചര്‍ച്ചയ്ക്കു ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ 20 ഓളം സുപ്രധാന കരാറുകളില്‍ ഒപ്പു വെക്കുകയും ചെയ്തു. കൂടാതെ ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയര്‍ത്തുകയും ചെയ്തു. അഞ്ചു ദിവസത്തെ സന്ദര്‍ശനത്തില്‍ ഇന്നലെയായിരുന്നു സുപ്രധാന നീക്കങ്ങള്‍. എന്നാല്‍ കരാറുകളുമായി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
മുയിസുവിനെയും ഭാര്യ സാജിദയെയും ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിളില്‍ ഷിയും ഭാര്യയും ചേര്‍ന്നാണ് സ്വാഗതം ചെയ്തത്. 21 ഗണ്‍ സല്യൂട്ടും, ചുവപ്പ് പരതാനിയിലൂടെ വരവേല്‍പ്പും ഏര്‍പ്പെടുത്തി. തുടര്‍ന്ന് അതിഥികള്‍ക്ക് വിരുന്നും നല്‍കി. ചൈനീസ് പ്രീമിയർ ലി ക്വിയാങ് ഉൾപ്പെടെയുള്ള നേതാക്കളെ സന്ദർശിച്ചശേഷം വെള്ളിയാഴ്ചയാണ് മുയിസു മടങ്ങുക. ഇന്ത്യയുമായി അകന്ന പുതിയ പ്രസിഡന്റ് മുയിസു കടുത്ത ചൈന അനുകൂലിയാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് മാലിദ്വീപും ഇന്ത്യയുമായുള്ള ചരിത്രപരമായ ബന്ധത്തില്‍ വിള്ളല്‍ വന്നു. തുടര്‍ന്ന് ഇന്ത്യക്കാര്‍ മാലിദ്വീപ് സന്ദര്‍ശനം ബഹിഷ്കരിക്കുമെന്ന തരത്തില്‍ വ്യാപക പ്രതിഷേധ കാമ്പയിന്‍ സംഘടിപ്പിച്ചിരുന്നു. ഈ സാഹചര്യം മറികടക്കാനായി മാലിദ്വീപിലേക്ക് കൂടുതല്‍ സഞ്ചാരികളെ അയക്കാന്‍ ചൈനയോട് കഴിഞ്ഞ ദിവസം പ്രസിഡന്റ് മുയിസു അഭ്യർഥിച്ചിരുന്നു. മാലിദ്വീപിലേക്കുള്ള വിനോദ സഞ്ചാരികളില്‍ കൂടുതലും ഇന്ത്യക്കാരാണ്. അധികാരത്തിലെത്തി ആദ്യ വിദേശ സന്ദര്‍ശനം ഇന്ത്യയിലേക്കെന്ന മാലിദ്വീപ് പ്രസിഡന്റ്‌മാരുടെ പതിവ് മുഹമ്മദ് മുയിസു പാലിച്ചിരുന്നില്ല. ആദ്യം തുര്‍ക്കിയിലേക്കും, യുഎഇയിലേക്കും പിന്നീട് ചൈനയിലേക്കുമാണ് അദ്ദേഹം പോയത്.