പാലക്കാട്: എംടി വാസുദേവൻ നായരുടെ പരാമര്‍ശങ്ങളിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി. ഇടതുപക്ഷത്തെ പറ്റിയുള്ള ഭാവിയിലെ പ്രതീക്ഷകള്‍ സംബന്ധിച്ചാണ് അദ്ദേഹം അത്തരത്തിലൊരു പരാമര്‍ശം നടത്തിയതെന്നാണ് ബിനോയ് വിശ്വം പറയുന്നത്.
'രാഷ്ട്രീയപരമായ മൂല്യച്യുതിയെപ്പറ്റിയുള്ള കേരളത്തിന്‍റ ഉത്കണ്ഠയാണ് എംടിയുടെ വാക്കുകള്‍. വിമര്‍ശനങ്ങളെ ഒരിക്കലും തെറ്റായി കാണാൻ കഴിയില്ല. പരാമര്‍ശങ്ങളെ ഗൗരവത്തോടെ കാണും. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽ ഒരിക്കലും ഒരു കാര്യവും വ്യക്തികളെ കേന്ദ്രീകരിച്ചല്ല. എംടി വാദിച്ചത് രാജ്യത്തെ രാഷ്ട്രീയ സംശുദ്ധതയ്ക്കും മൂല്യങ്ങള്‍ക്കും വേണ്ടിയാണ്. അദേഹത്തിന്റെ വാക്കുകള്‍ക്ക് കക്ഷി രാഷ്ട്രീയത്തിന്റെ നിറം കൊടുക്കേണ്ടതില്ല. അദ്ദേഹത്തെ ബഹുമാനിക്കാത്ത സിപിഐക്കാരോ സിപിമ്മുകാരോ ഇല്ല'- ബിനോയ് വിശ്വം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സ്പീക്കര്‍ എഎന്‍ ഷംസീറും എം ടിയുടെ പരാമർശത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. എം ടിയുടെ വിമര്‍ശനം മുഖ്യമന്ത്രി പിണറായി വിജയനെതിരാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്ന് ഷംസീർ പറഞ്ഞു. എംടി ഉദ്ദേശിച്ചത് എന്താണെന്നു തനിക്കറിയില്ലെന്നും അത് അദ്ദേഹം തന്നെ പറയണമെന്നും ഷംസീര്‍ പറഞ്ഞു. ഒരുപക്ഷെ എംടിയുടെ വിമര്‍ശനം മാധ്യമങ്ങളെ ഉദ്ദേശിച്ചാവാമെന്നും, മാധ്യമങ്ങളാണ് സ്വയം വിമര്‍ശനം നടത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.