സന്ദീപ് റെഡ്ഡി-രണ്‍ബീര്‍ കപൂര്‍ ചിത്രം അനിമലിനെതിരെ വിമര്‍ശനവുമായി നടനും സംവിധായകനുമായ ആര്‍ ജെ ബാലാജി. ഒരു പുരുഷന്‍ സ്ത്രീയെ ഉപദ്രവിക്കുന്നതോ മോശം ഭാഷയില്‍ വഴക്ക് പറയുന്നതോ ഒക്കെ കണ്ട് കയ്യടിക്കുന്നത് തന്നെ സംബന്ധിച്ച് മോശം കാര്യമാണെന്നും ആ സിനിമ താന്‍ ഒരിക്കലും കാണില്ലെന്നും ആര്‍ ജെ ബാലാജി പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ സിങ്കപ്പൂര്‍ സലൂണിന്റെ പ്രമോഷന്റെ ഭാഗമായി ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'ഞാന്‍ ആ സിനിമ കണ്ടിട്ടില്ല. സിനിമയെ സിനിമയായി കാണൂ, അതൊരു ക്രാഫ്റ്റാണ് എന്നൊക്കെ പറഞ്ഞാലും അടച്ചിട്ട ഒരു തിയറ്ററില്‍ 1000 പേര്‍ ഒരുമിച്ച് ഇരുന്ന് ഒരു പുരുഷന്‍ സ്ത്രീയെ ഉപദ്രവിക്കുന്നതോ മോശം ഭാഷയില്‍ വഴക്ക് പറയുന്നതോ ഒക്കെ കണ്ട് കയ്യടിക്കുന്നത് വളരെ മോശം കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്. ഞാനും ഒരു സംവിധായകനാണ്. ഇതൊക്കെ കണ്ട് ജനങ്ങള്‍ കയ്യടിക്കുന്നുണ്ടല്ലോ, അതുപോലൊരു സിനിമ ചെയ്യാം എന്ന തോന്നല്‍ പോലും എനിക്കുണ്ടാകാന്‍ പാടില്ല'- ആർ ജെ ബാലാജി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രണ്‍ബീര്‍ കപൂറും രഷ്മിക മന്ദാനയും പ്രധാന കഥാപാത്രങ്ങളായെത്തിയ അനിമല്‍ ഡിസംബർ ഒന്നിനാണ് തിയറ്ററുകളിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രമാണ് അനിമല്‍. ആഗോള തലത്തില്‍ 900 കോടിയാണ് അനിമല്‍ നേടിയത്. ചിത്രത്തിലെ സ്ത്രീ വിരുദ്ധ രംഗങ്ങളും പരാമര്‍ശങ്ങളും വയലന്‍സും ഏറെ വിവാദമായിരുന്നു.