മുംബൈ: 2024 ലോകസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഭരണം നിലനിര്‍ത്താന്‍ കഴിയില്ലന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹം മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും വിജയിക്കും. പക്ഷേ ഇത്തവണ ബിജെപിയും എൻഡിഎയും 200 സീറ്റ് മറികടക്കില്ലെന്ന കാര്യം ഉറപ്പാണ്'- സഞ്ജയ് റാവത്ത് പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ബിജെപി ഇത്തവണ 400 സീറ്റ് മറികടക്കില്ല. 200 സീറ്റില്‍ കൂടുതല്‍ പോലും നേടാന്‍ കഴിയില്ല. പ്രധാനമന്ത്രി മോദി മത്സരിക്കുന്ന രണ്ടിടത്തും ജയിക്കും. പക്ഷേ 2024-ലെ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിൻ്റെ പാർട്ടി വിജയിക്കില്ല. ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ ഭയപ്പെടുത്തുകയാണ്. ഹേമന്ത് സോറൻ, ലാലു പ്രസാദ് യാദവ്, ശിവസേനയിലെ രവീന്ദ്ര വൈകർ, മുൻ മേയർ കിഷോരി പെഡ്‌നേക്കർ, എൻ്റെ സഹോദരൻ സന്ദീപ് റാവത്ത് എന്നിവരെയെല്ലാം ഭയപ്പെടുത്തുകയാണ്. പക്ഷേ ഒരു ഏജൻസിയെയും ഞങ്ങൾ ഭയപ്പെടുന്നില്ല' സഞ്ജയ് റാവത്ത് പറഞ്ഞു.
ഹേമന്ത് സോറനെ തനിക്ക് നന്നായി അറിയാമെന്നും ഇതൊക്കെ കണ്ട് ഓടിപ്പോകുന്നവനല്ല അദ്ദേഹമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. 2024-ല്‍ ബിജെപിയുടെ തോല്‍വിയ്ക്ക് ശേഷം തങ്ങളുടെ ഊഴം വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.