വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി സിദ്ധാർത്ഥനെ ആൾക്കൂട്ട വിചാരണ ചെയ്ത കേസിൽ പതിനെട്ട് പ്രതികളും പിടിയിൽ. സിദ്ധാർത്ഥനെ മർദിക്കാൻ നേതൃത്വം നൽകിയ മുഖ്യപ്രതി സിൻജോ ജോൺസൺ കീഴ്ടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് പൊലീസിന്‍റെ പിടിയിലായത്. മദ്ദിക്കാനുള്ള സ്ഥലമടക്കം എല്ലാം ആസൂത്രണം ചെയ്തത് സിൻജോ ജോൺസൺ ആണെന്നാണ് റിപ്പോര്‍ട്ട്.
മർദ്ദന വിവരം പുറത്തു പറഞ്ഞാൽ തലയുണ്ടാകില്ലെന്ന് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയതും സിൻജോയാണ്. സിദ്ധാർത്ഥിൻ്റെ മരണമുണ്ടായി പതിമൂന്നാം നാളാണ് പ്രതികളെല്ലാം കുടുങ്ങിയത്. ഇവർക്ക് ഒളിയിടം ഒരുക്കിയവരെയും പ്രതി ചേർക്കണം എന്ന് കുടുംബം ആവശ്യപ്പെട്ടു. എസ്എഫ്ഐ നേതാക്കൾ ഉൾപ്പെയുള്ളവർക്ക് സിപിഎം സംരക്ഷണം കിട്ടി എന്നാണ് ഉയരുന്ന ആരോപണം. ബുധനാഴ്ച അറസ്റ്റിലായ 6 പ്രതികളെ കോടതിയിൽ ഹാജരാക്കുമ്പോൾ ജില്ലയിലെ മുതിർന്ന സിപിഎം നേതാവ് അനുഗമിച്ചത് വിവാദമായിരുന്നു.
സമാനതകൾ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാർത്ഥനെതിരെ നടന്നത്. ഹോസ്റ്റൽ മുറി, ഡോർമെറ്ററി, നടുമുറ്റം, സമീപത്തെ കുന്ന് എന്നിവിടങ്ങളിൽ വെച്ചായിരുന്നു സിദ്ധാർത്ഥനെതിരെ ക്രൂര മർദ്ദനം നടന്നത്. മറ്റുള്ളവരുടെ നിർബന്ധത്തിന് വഴങ്ങി സിദ്ധാർത്ഥനെ മർദ്ദിച്ച 10 പേരെ ഒരു വർഷത്തേക്ക് സസ്‌പെൻ്റ് ചെയ്തിട്ടുണ്ട്. ആശുപത്രിയിൽ കൊണ്ടുപോകാത്ത രണ്ട് പേർക്ക് ഇന്റേണല്‍ പരീക്ഷയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആൾക്കൂട്ട വിചാരണ നോക്കി നിന്നവർക്ക് 7 ദിവസത്തെ സസ്പെഷനും നല്‍കി.
അതേസമയം, വെറ്ററിനറി സര്‍വകലാശാല വിസിക്കെതിരെ ഗവര്‍ണര്‍ നടപടിയെടുത്തു. വിസിയെ സസ്പെന്റ് ചെയ്തതായി ഗവര്‍ണര്‍ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വെറ്റിനറി സർവകലാശാല വീസി എം ആർ ശശീന്ദ്രനാഥിനെതിരെയാണ് നടപടി. സർക്കാർ നടപടി എടുക്കാതിരിക്കെ ആണ് ഗവർണറുടെ ഇടപെടൽ. മൂന്നുദിവസം തുടർച്ചയായി വിദ്യാർത്ഥിക്ക് പീഡനം നേരിടേണ്ടി വന്നുവെന്നും ഇതെല്ലാം സര്‍വകലാശാല അധികൃതരുടെ അറിവോടെയായിരുന്നുവെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.