ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയുടെ മുൻ എംഎൽഎ ഉൾപ്പെടെ നാല് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുൻ യെയ്‌സ്‌കുൽ എംഎൽഎ ഇലങ്‌ബാം ചന്ദ് സിങ്, ബിജെപി നേതാവ് സഗോൽസെം അച്ചൗബ സിങ്, അഡ്വക്കേറ്റ് ഒയിനം ഹേമന്ത സിങ്, തൗദം ദേബദത്ത സിങ് എന്നിവരാണ് കോൺഗ്രസിൽ ചേർന്നത്.
ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മണിപ്പൂരിലെ നേതാക്കളുടെ കൂറുമാറ്റം ബിജെപിയ്ക്ക് വെല്ലുവിളിയായിരിക്കുകയാണ്. തിങ്കളാഴ്ച ഇംഫാലിലെ കോൺഗ്രസ് ഭവനിൽ വെച്ചാണ് ഇവർ പാര്‍ട്ടി മാറ്റം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. കോണ്‍ഗ്രസ് നേതാവും ലോക്സഭ സ്ഥാനാര്‍ഥിയുമായ ഡോ. അംഗോംച ബിമോൽ അകോയിജം നാലു പേരെയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മണിപ്പൂര്‍ ഇന്ന് ഒരു നിര്‍ണ്ണായക ഘട്ടത്തിലാണെന്നും സംസ്ഥാനത്തെ ദുഷ്ട ശക്തികളില്‍ നിന്നും സംരക്ഷിക്കേണ്ടത് ഓരോ പൗരന്‍റെയും കടമയാണെന്നും അംഗോംച ബിമോൽ അകോയിജം പറഞ്ഞു. ഇവിടെ സഞ്ചാര സ്വാതന്ത്രം നിയന്ത്രിക്കുന്നത് ഒരു തരത്തിലും അനുവധിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മണിപ്പൂരിലെ നിലവിലെ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും, കേന്ദ്രം സംസ്ഥാനത്തോട് കാണിക്കുന്ന അവഗണനയും ബിജെപി സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തിയുമാണ് പാര്‍ട്ടി മാറ്റത്തിന് കാരണമെന്നും നേതാക്കള്‍ വ്യക്തമാക്കി. മണിപ്പൂരിലെ കേന്ദ്ര ഭരണത്തിനെതിരായ വികാരം ലോകസഭ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ.