തിരുവനന്തപുരം: ബസ് സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ കയറ്റിയില്ലെങ്കില്‍ ഡ്രൈവർക്ക് 1000 രൂപ പിഴ ചുമത്തുമെന്ന് കെ എസ് ആർ ടി സി. ഇനി യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്റ്റോപ്പിൽ ഇറക്കിയില്ലെങ്കിൽ 500 രൂപയാകും പിഴ. ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാകും. തുടര്‍ന്നും ആവര്‍ത്തിച്ചാല്‍ സ്ഥലം മാറ്റവും സസ്‌പെൻഷനും വരെ നേരിടേണ്ടി വരും. നടപടികള്‍ വേഗത്തിലാക്കാന്‍ യൂണിറ്റ് മേധാവികൾക്ക് അധികാരം നൽകിക്കൊണ്ടുള്ള ഉത്തരവിറക്കി.
അപകടകരമായി ബസ് ഓടിക്കുക, റിസർവേഷൻ ചെയ്യുന്ന യാത്രക്കാര്‍ക്ക് ആവശ്യമായ വിവരം നല്‍കാതിരിക്കുക. യാത്രക്കാരോട് മോശമായി പെരുമാറുക എന്നിവയ്ക്ക് 500 രൂപയാണ് പിഴ. ഡ്യൂട്ടി സമയത്ത് കണ്ടക്ടർ ഉറങ്ങിയാൽ 1000 രൂപയാണ് പിഴ. കൂടാതെ അംഗീകൃത സ്റ്റോപ്പുകൾ ഒഴിവാക്കി മറ്റു റോഡുകളിലൂടെ പോകുക, സർവീസ് റോഡുകൾ ഒഴിവാക്കി യാത്രചെയ്യുക എന്നിവയ്ക്കും 1000 രൂപ പിഴ ചുമത്തും. തെറ്റ് ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. ജില്ലാതല ഓഫീസുകൾ നിർത്തലാക്കിയതിനെ തുടർന്നാണ് പുതിയ ക്രമീകരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നത് ഒഴിവാക്കാന്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തി. ടിക്കറ്റ് നല്‍കാന്‍ വിട്ട് പോയാല്‍ ബസിലെ യാത്രക്കാരുടെ എണ്ണത്തിനനുസരിച്ചായിരിക്കും ശിക്ഷ. 30 പേരുള്ളപ്പോള്‍ ഒരാള്‍ക്ക് ടിക്കറ്റ് നൽകാൻ വിട്ടുപോയാല്‍ 5,000 രൂപയും, 47 പേരുള്ളപ്പോള്‍ 3000 രൂപയും 65 പേരുള്ളപ്പോള്‍ 2,000 രൂപയും, ഇനി 65ല്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെങ്കില്‍ 10,000 രൂപയുമാണ് പിഴ. അരടിക്കറ്റ് നല്‍കിയില്ലങ്കിലും 1,000 രൂപ തന്നെയായിരിക്കും പിഴ.
നിയമലംഘനങ്ങള്‍ യാത്രക്കാർക്ക് മൊബൈലിൽ പകര്‍ത്തി പരാതിക്കൊപ്പം വെക്കാം. ഇ മെയില്‍, വാട്സാപ്പ്, കൺട്രോൾ നമ്പരുകളിലും പരാതി സമര്‍പ്പിക്കാം. പരാതി സ്വീകരിച്ചതിന് ശേഷം പരാതിക്കാരനെ ബുദ്ധിമുട്ടിക്കാൻ പാടില്ലെന്നും ഇൻസ്‌പെക്ടർമാർക്ക് നിർദ്ദേശമുണ്ട്.