ലോക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ ഇന്ന് പുറപ്പെടും. രാവിലെ 11.25 നാണ് ട്രെയിൻ യാത്ര ആരംഭിക്കുക. 1490 യാത്രക്കാരാണ് ട്രെയിനിലുണ്ടാവുക. യാത്രക്കാരിൽ ഭൂരിഭാഗവും ഗർഭിണികൾ വിദ്യാർത്ഥികൾ വയോധികർ തുടങ്ങിയ മുൻഗണന വിഭാഗത്തിൽപ്പെട്ടവരാണ്. യാത്രക്കാരെ തെർമൽ പരിശോധനക്ക് വിധേയരാക്കിയാണ് ട്രെയനിൽ കയറ്റിയത്. ടിക്കറ്റ് എടുത്തവർ പാസിനുവേണ്ടി കൊവിഡ്-19 ജാഗ്രത പോര്‍ട്ടലില്‍ അപേക്ഷിക്കണമെന്നും, മറ്റു മാര്‍ഗങ്ങളിലൂടെ അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കി റെയില്‍മാര്‍ഗം വരുന്നു എന്ന് കാണിച്ച് പുതുതായി അപേക്ഷിക്കേണ്ടതാണെന്നും കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിൻ പ്രകാരം കേരളത്തിന്റെ പാസുള്ളവരെ മാത്രമാണ് ട്രെയിനിൽ കയറ്റിയത്.
രാജധാനി ട്രെയിനിന് സമാനമായ ഉയർന്ന ടിക്കറ്റ് നിരക്കാണ് യാത്രക്കാരിൽ നിന്ന് ഈടാക്കിയത്. സുരക്ഷ കാരണങ്ങളാൽ ഭക്ഷണം ബ്ലാങ്കറ്റ് എന്നിവ യാത്രക്കാർക്ക് റെയിൽവെ നൽകില്ല. നോൺ സ്റ്റോപ്പ് ട്രെയിനിന് കേരളത്തിൽ കോഴിക്കോട് എറണാകുളം തിരുവനന്തപുരം എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പ് ഉണ്ടാവുക. വെള്ളിയാഴ്ച പുലർച്ചെ രാവിലെ അഞ്ചരയോടെ ട്രെയിൻ കേരളത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.