വയനാട് ജില്ലയിൽ മാനന്തവാടി താലൂക്കിലാണ് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത്. ഇന്നലെ രോഗം സ്ഥിരീകരിച്ച 5 പേർ ഉൾപ്പെടെ 19 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. 2030 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ മാത്രം 200 ഓളം പേരെയാണ് നിരീക്ഷണത്തിലേക്ക് മാറ്റിയത്. വെള്ളമുണ്ട പഞ്ചായത്ത് പൂർണ്ണമായും അടച്ചിടാൻ ജില്ലാ ഭരണകൂടം നിശ്ചയിച്ചു. എടവക, തിരുനെല്ലി പഞ്ചായത്തുകളും മാനന്തവാടി മുൻസിപ്പാലിറ്റിയും പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ്. ഈ പ്രദേശങ്ങളുടെ നിയന്ത്രണം ഡെപ്യൂട്ടി കളക്ടർക്ക് നൽകി. മാനന്തവാടി താലൂക്കിലെ തവിഞ്ഞാൽ തൊണ്ടർനാട് പഞ്ചായത്തുകളിലും നിയന്ത്രണമുണ്ട്. ട്രക്ക് ഡ്രൈവർക്ക് പുറമെ ചെന്നൈ കോയമ്പേട് മാർക്കറ്റിൽ നിന്ന് മറ്റൊരാൾക്ക് കൂടി രോഗം പകർന്നിരുന്നു. ഇയാൾക്ക് ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് ബത്തേരി താലൂക്കിലെ ചീരാൽ മേഖലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം ജില്ലയിലെ 3 പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് 70 ഓളം പൊലീസുകാർ നിരീക്ഷണത്തിലാണ്. രോഗം സ്ഥിരീകരിച്ച ഒരു പൊലീസുകാരന് 72 ഇടങ്ങളിൽ സമ്പർക്കമുണ്ടെന്നാണ് കണ്ടെത്തിയത്. രണ്ടാമത്തെ പൊലീസുകാരന് 52 ഇടങ്ങളിലാണ് സമ്പർക്കം. മൂന്നാമത്തെ പൊലീസുകാരൻ ഡിവൈഎസ്പിയുടെ സുരക്ഷ ചുമതലയുള്ളയാളാണ്. ഇയാളുടെ സമ്പർക്ക പട്ടിക പുറത്തുവന്നിട്ടില്ല.
ജില്ലയിൽ ആകെ 23 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 5 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികളുള്ള ജില്ലയായി വയനാട്. രോഗം സ്ഥിരീകരിച്ചവരിൽ 2 പേർ വിദേത്തു നിന്ന് വന്നവരാണ്. 3 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. കണ്ടടെയെൻമെന്റ് സോണിലും ഹോട്ടസ്പോട്ടിലുമാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. മെയ് 7-ന് വിദേശത്ത് നിന്ന് എത്തിയ സ്ത്രീയും ഭർത്താവുമാണ് രോഗികൾ. 13 ആം തിയ്യതി മുതൽ ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലാണ് ഇവർ. ചീരാൽ സ്വദേശികളാണ്. ചെന്നൈയിലെ കോയമ്പേട് മാർക്കറ്റിൽ നിന്ന് എത്തിയ യുവാവിനും ചീരാലിൽ രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളെ ചെന്നൈയിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന സഹോദരനാണ് മറ്റൊരു രോഗി. മറ്റ് രണ്ട് രോഗികൾ തിരുനെല്ലിയിലെ പനവല്ലിയിലാണ്. ഈ പ്രദേശത്ത് ആദ്യം രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട ലോറി ഡ്രൈവറുടെ മകളുടെ സമ്പർക്കപ്പെട്ടികയിലുള്ള ഒരു കുട്ടിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഈ കുട്ടിക്ക് ഒരു വയസ്സുമാത്രമാണ് ഉള്ളത്. പനവല്ലിയിൽ ആദിവാസികൾ ഏറെയുള്ള പ്രദേശമായതിനാൽ അതീവ ജാഗ്രതാ നിർദ്ദേശമുണ്ട്. ഇവിടെയുള്ള 3 കോളനികൾ പൂർണ്ണമായും അടച്ചിടും. പുറമെ നിന്ന് ഇവിടേക്ക് ആരെയും പ്രവേശിപ്പിക്കില്ല. ആരെങ്കിലും ഇവിടങ്ങളിൽ നിന്ന് പുറത്തുവന്നാൽ ക്വാറന്റൈൻ ചെയ്യാനാണ് തീരുമാനം.