കാസർഗോഡ് രോഗം സ്ഥിരീകരിച്ച സിപിഎം നേതാവിന്റെ സമ്പർക്ക പട്ടികയിലുള്ള 25 പേരുടെ പരിശോധനാഫലം നെഗറ്റീവ്. കാസർകോട് ജനറൽ ആശുപത്രിയിലെയും കാഞങ്ങാട് ജില്ലാ ആശുപത്രിയിലെയും ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ പരിശോധനാ ഫലമാണ് പുറത്തുവന്നത്. മഞ്ചേശ്വത്തെ സിപിഎം നേതാവ് സമ്പർക്കം പുലർത്തയതിനാൽ ഇവർ വീടുകളിൽ നിരീക്ഷണത്തിലാണ്. ഇവർക്ക് ആർക്കും തന്നെ രോഗലക്ഷണങ്ങൾ ഇല്ല.
മഹാരാഷ്ട്രയിൽ നിന്ന് എത്തിയ ബന്ധുവിനെ കാറിൽ കൂട്ടിക്കൊണ്ടുവന്ന സിപിഎം മുൻ ഏരിയ കമ്മിറ്റി അംഗത്തിനും പഞ്ചായത്ത് അംഗമായ ഭാര്യക്കും രണ്ട് കുട്ടികൾക്കുമാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. മഹാരാഷ്ട്രിയിൽ നിന്ന് എത്തിയ ആൾക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഈ കുടുംബത്തെ പരിശോധനക്ക് വിധേയരാക്കിയത്. ഇതിനിടെ രണ്ട് ആശുപത്രികൾ ഉൾപ്പെടെ നിരവധി ഇടങ്ങൾ സിപിഎം നേതാവ് സന്ദർശിച്ചിരുന്നു. മഹാരാഷ്ട്രയിൽ നിന്ന് ആളെ കൂട്ടുക്കൊണ്ടുവന്നത് ആരോഗ്യ പ്രവർത്തകരെയോ തദ്ദേശ സ്ഥാപനങ്ങളെയോ ഇയാൾ അറിയിച്ചിരുന്നില്ല. രോഗവ്യാപന ഭീഷണി നിലനിൽക്കെ ജാഗ്രത പാലിക്കാതെയുള്ള സിപിഎം നേതാവിന്റെ പ്രവൃത്തി വലിയ ആക്ഷേപത്തിന് ഇടയാക്കിയിരുന്നു.