സംസ്ഥാനത്ത് കെഎസ്ആർടിസി ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും എന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ. ഇക്കാര്യത്തില്‍ സ്വകാര്യ ബസുകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ല. നിരക്ക് കൂട്ടിയാലും ബസ് ഓടിക്കില്ലെന്ന നിലപാട് മാറ്റണം. സ്വകാര്യ ബസ് ഉടമകള്‍ സാഹചര്യം മനസ്സിലാക്കി പെരുമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബുധനാഴ്ച മുതല്‍ പരമാവധി ഹ്രസ്വദൂര സര്‍വീസുകള്‍ നടത്താനാണ് കെഎസ്ആർടിസി-യുടെ തീരുമാനം. എന്നാല്‍, സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തണോ വേണ്ടയോ എന്ന് അതിന്റെ ഉടമകള്‍ക്ക് തീരുമാനിക്കാം. സര്‍വീസ് നടത്തുന്നില്ല എന്ന് ഈ ഘട്ടത്തില്‍ തീരുമാനിച്ചാല്‍ ബുദ്ധിപൂര്‍വമാണോ എന്ന് അവരാണ് തീരുമാനിക്കേണ്ടത് എന്നും, എത്രകാലം ഇങ്ങനെ മുന്നോട്ടു പോകാന്‍ കഴിയുമെന്നും ഗതാഗത മന്ത്രി ചോദിച്ചു.
'വിദ്യാർത്ഥികൾക്ക് പരീക്ഷക്ക് പോകേണ്ടതുണ്ട്. കൂടാതെ പലവിധ അടിയന്തിര യാത്രകൾ നടത്തേണ്ടവരുണ്ടാവും. അതൊക്കെ പരിഗണിച്ചാണ് കെഎസ്ആർടിസി ഇപ്പോൾ സർവീസ് ആരംഭിക്കാനൊരുങ്ങുന്നത്. കൂടുതൽ ആളുകൾ കയറാതിരിക്കാൻ പൊലീസ് സഹായം തേടും. ആദ്യത്തെ ചില ദിവസങ്ങൾ കഴിഞ്ഞാൽ ജനങ്ങൾ പുതിയ രീതിയുമായി പൊരുത്തപ്പെടുമെന്നാണ് കരുതുന്നതെന്നും' അദ്ദേഹം പറഞ്ഞു.