വയനാട് തിരുനെല്ലി പ്രദേശത്ത് കാട്ടാനയുടെ ആക്രമണം. ഇന്ന് പുലർച്ചെയാണ് അരണപ്പാറ മേഖലയിൽ കാട്ടാന ഇറങ്ങിയത്. അരണപ്പാറ നായ്ക്കട്ടി കോളനിയിൽ രണ്ടു വീടുകൾ ആനകൾ ഭാഗികമായി തകർത്തു. അരണപ്പാറയിൽ ചോലയിൽ ആയിഷയുടെ വീടിന്റെ മുൻഭാഗം പൂർണമായും തകർത്തു. തിരുനെല്ല് പ്രദേശത്ത് കാട്ടാനയുടെ ആക്രമണം രൂക്ഷമാണ്. രാത്രിയിൽ കൂട്ടത്തോടെ കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുകയാണ്.
ഭീതിയോടെയാണ് തിരുനെല്ലിയിൽ ജനങ്ങൾ കഴിയുന്നത്. പല വീടുകളിലും ആളുകൾ ഒഴിഞ്ഞു പോയിട്ടുണ്ട്. കാട്ടാനയുടെ ആക്രമണം രൂക്ഷമാകുമ്പോഴും ജില്ലാ ഭരണകൂടമോ വനം വകുപ്പോ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്. തർന്ന വീടുകൾ നന്നാക്കാൻ അടിയന്തരധനസഹായം അനുവദിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. കാട്ടനയുടെ ആക്രമണം തടയാൻ പ്രദേശത്ത് കാവൽ ഏർപ്പെടുത്തുമെന്നും വനം വകുപ്പ് അധികൃതർ വ്യക്തമാക്കി.വൈത്തിരി പൊഴുതന മേപ്പാടി മുണ്ടക്കൈ ഭാഗത്തും കാട്ടാനയുടെ ശല്യമുണ്ടെന്ന് പരാതിയുണ്ട്.