നടൻ വിജയ് നികുതി വെട്ടിപ്പ് നടത്തിയോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ആദായനികുതി വകുപ്പ്. 300 കോടി രൂപയോളം വിലവരുന്ന സ്വത്തുക്കളും പ്രോമിസറി നോട്ടുകളും ചെക്കുകളും രേഖകളും ആദായനികുതി വകുപ്പ് റെയ്ഡിൽ കണ്ടെടുത്തു. രേഖകൾ ആദായനികുതി വകുപ്പ് പരിശോധിക്കുമെന്ന് വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
വിജയ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ ഉണ്ടെന്നും വീട്ടിൽ റെയ്ഡ് നടന്നെന്നും ആദായനികുതി വകുപ്പ് സ്ഥിരീകരിച്ചു. വിജയ്-യുടെ ചെന്നൈയിലെ വീട്ടിൽ റെയ്ഡ് തുടരുന്നതിനിടെയാണ് ഇതു സംബന്ധിച്ച വിവരങ്ങൾ ആദായനികുതി വകുപ്പ് ഔദ്യോഗികമായി അറിയിച്ചത്. ചെന്നൈ യൂണിറ്റ് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. റെയ്ഡ് അവസാന ഘട്ടത്തിലാണെന്നാണ് ലഭിക്കുന്ന വിവരം.
ബിഗിൽ സിനിമയുടെ നിർമാതാക്കളായ എജിഎസ് എൻർടെയ്ൻമെന്റിന്റെ ഓഫീസിൽ നിന്ന് 77 കോടി രൂപ പിടിച്ചെടുത്തു. എജിഎസിന്റെ 20 ഓഫീസുകളിലും, സിനിമാനിർമാണത്തിന് പണം കടം കൊടുക്കുന്ന അമ്പുചെഴിയന്റെ ഓഫീസിലും വിജയ്-യുടെ വീട്ടിലും കൂടാതെ അദ്ദേഹത്തിന്റെ ചെന്നൈയിലെ രണ്ടു വീട്ടിലുമാണ് റെയ്ഡ് നടന്നത്. വിജയ്-യുടെ സാളിഗ്രാമിലെ വീട്ടിലെ പരിശോധന ബുധനാഴ്ച രാത്രി അവസാനിച്ചിരുന്നു. വിജയ് ആദായനികുതി വകുപ്പിന്റെ കസ്റ്റഡിയിൽ ഇപ്പോഴും തുടരുകയാണ്.