തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ച വൈദികൻ കെജി വർഗീസിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. മൃതദേഹം നെട്ടയത്തെ സെമിത്തേരിയിൽ സംസ്കരിക്കുന്നത് കഴിഞ്ഞ ദിവസം നാട്ടുകാർ തടഞ്ഞിരുന്നു. നാലഞ്ചിറ ഇടവകയിലെ സെമിത്തേരിയിൽ സംസ്കാരം നടത്തണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. സംസ്കാരത്തിന് അനുയോജ്യമായ സ്ഥലം ഇന്ന് തന്നെ കണ്ടെത്തി അറിയിക്കാമെന്ന് ഓർത്തോഡോക്സ് സഭ കോർപ്പറേഷൻ അധികാരികളെ അറിയിക്കുകായിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമായിരിക്കും സംസ്കാരം.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കെജി വർഗീസ് കൊവിഡ് ബാധിച്ച് മരിച്ചത്. ബൈക്ക് അപകടത്തിൽ പരുക്കേറ്റാണ് കെ ജി വർഗീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ന്യൂമോണിയാ ബാധയും പനിയും ഉണ്ടായിരുന്നു. കൊവിഡ് സംശയത്തെ തുടർന്ന് ഇയാളുടെ സ്രവം പരിശോധനക്ക് അയക്കുകയായിരുന്നു. ഇയാളുടെ സമ്പർക്കം സംബന്ധിച്ച് പൊലീസും ആരോഗ്യ പ്രവർത്തകരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി.
കെ ജി വർഗീസ് മരിച്ചതിനെ തുടർന്ന് നഗരത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി. ഇയാളുടെ വീടുള്ള നാലാഞ്ചിറ ഭാഗം കണ്ടെയ്ൻമെന്റ് സോണാക്കി. കെ ജി വർഗീസിനെ ചികിത്സിച്ച പേരൂർക്കട ആശുപത്രയിലെ രണ്ട് വാർഡുകൾ അടച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 10 ഡോക്ടർമാരടക്കം 23 ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിൽ പോയി.