സംസ്ഥാനത്തെ ആരാധനാലയങ്ങൾ ഉടൻ തുറക്കരുതെന്ന് ഐഎംഎ. രോഗത്തിന്റെ ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം കൂടുന്നത് സമൂഹ വ്യാപനത്തിന്റെ സൂചനയാണ്. രണ്ടാം ഘട്ടത്തിൽ 30 ഓളം പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. രോഗം മൂലം മരിച്ചവരുടെയും ഉറവിടം കണ്ടെത്താനാകാത്ത സാഹചര്യം നിലനിൽക്കുകയാണ്. ഈ ഘട്ടത്തിൽ ആരാധനാലയങ്ങൾ തുറക്കുന്നത് സാഹചര്യം കൂടുതൽ വഷളാക്കുമെന്ന് ഐഎംഎ മുന്നറിയിപ്പ് നൽകി. കൂടതൽ പേർക്ക് രോഗം വന്നാൽ താങ്ങാനുള്ള കരുത്ത് ആരോഗ്യമേഖലക്ക് ഇല്ല.
മാളുകൾ ഉൾപ്പെടെ ആളുകൾ കൂട്ടം കൂടുന്ന ഇടങ്ങൾ തുറക്കരുതെന്നും ഐഎംഎ ആവശ്യപ്പെട്ടു. കേരളത്തിൽ സമൂഹ വ്യാപന സാധ്യത നിലനിൽക്കുന്നുണ്ട്. പൊതു ഇടങ്ങളിലെ ആൾക്കൂട്ടം നിയന്ത്രിച്ചില്ലെങ്കിൽ രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനയുണ്ടാകും. രോഗ വ്യാപനം അനിയന്ത്രിതമാകുന്ന സാഹചര്യം സംസ്ഥാനത്ത് ഉണ്ടാക്കരുതെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകം സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. ഐഎംഎ പ്രസിഡന്റ് വാർത്താകുറിപ്പിലൂടെയാണ് സർക്കാറിനോട് ഇക്കാര്യം അറിയിച്ചത്.