എറണാകുളം ജില്ലയിലെ പ്രളയഫണ്ട് തട്ടിപ്പ് റവന്യൂ വകുപ്പ് അന്വേഷിക്കും. കളക്ട്രേറ്റ് കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പ് ജോയിന്റ് റവന്യൂ കമ്മീഷണർ അന്വേഷിക്കും. 10 ദിവസത്തിനകം റിപ്പോർട്ട് നൽകണം. പ്രളയ ഫണ്ട് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി വിഷ്ണു പ്രസാദിന് കളക്ട്രേറ്റ് ജീവനക്കാരിൽ നിന്ന് സഹായം ലഭിച്ചതായാണ് സൂചന. ജൂനിയർ സൂപ്രണ്ട് ഉൾപ്പെടെയുള്ളവരെ അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യും. ഉദ്യോഗസ്ഥരുടെ പിന്തുണയില്ലാതെ ഇത്രയും വലിയ തട്ടിപ്പ് നടക്കില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
പ്രളയഫണ്ടിൽ ആദ്യ ഘട്ടിത്തിൽ 24 ലക്ഷ രൂപയുടെയും പീന്നീട് 76 ലക്ഷം രൂപയുടെയും തട്ടിപ്പാണ് കണ്ടെത്തിയത്. വ്യാജ രസീതികൾ തയ്യാറാക്കിയാണ് പ്രാദേശിക സിപിഎം നേതാക്കൾ 24 ലക്ഷം രൂപയോളം തട്ടിയെടുത്തത്. തട്ടിപ്പുമായി ബന്ധപ്പെട്ട് കളക്ട്രേറ്റിലെ 11 ജീവനക്കാർക്ക് ജില്ലാ കളക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഇവരുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ കളക്ടർ സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും. തുടർന്നായിരിക്കും അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്യുക. കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ മൂന്ന് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.