മാഡ്രിഡ്: കൊവിഡ്-19 വ്യാപനം രൂക്ഷമായ ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇപ്പോള്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സ്പെയ്ന്‍ രോഗത്തെ അതിജീവിക്കുന്നതില്‍ വലിയൊരു പരിധിവരെ നേട്ടം കൈവരിച്ചിരിക്കുകയാണ് എന്ന പ്രതീതി സൃഷ്ടിച്ചത് വ്യാജ ഡാറ്റയിലൂടെയാണെന്ന ആരോപണം ശക്തമാകുന്നു.
പ്രതിദിനം 1,000 പേരെങ്കിലും ദിനംപ്രതി മരണപ്പെടുകയും 4000 വും 5000 വും പുതുരോഗികളും ഉണ്ടായിരുന്ന സ്പെയിനില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ (രണ്ടു ദിവസത്തിനുള്ളില്‍) 898 പേരില്‍ മാത്രമാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.അതായത് സ്പെയിനില്‍ ദിനംപ്രതി പുതുതായി ഉണ്ടാകുന്ന രോഗികളുടെ നിരക്ക് 500 നു താഴേക്ക് കുറഞ്ഞിട്ടുണ്ട്. ഇതിനു പുറമെ കഴിഞ്ഞ 24 മണിക്കൂറിനകം സ്പെയിനില്‍ കൊവിഡ്-19 മൂലം പുതുതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇത് കൊറോണ വൈറസിനെ അതിജീവിച്ചു എന്ന് കാണിക്കാന്‍ കൃത്രിമമായി സൃഷ്ടിച്ച ഡാറ്റയുടെ അടിസ്ഥാനത്തിലാണ് എന്ന ആരോപണം ശക്തമായിരിക്കുകയാണ്.
രാജ്യത്തെ തൊഴിലായ്മ നിരക്ക് ലോക്ക് ഡൌണ്‍ കാലത്ത് 13. 78% ആയി ഉയര്‍ന്നിരുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ അതിരൂക്ഷമായ പ്രതിസന്ധിയാണ് അനുഭവിക്കാന്‍ പോകുന്നത് എന്ന സാമ്പത്തിക വിദഗ്ദരുടെ അഭിപ്രായവും നിര്‍ദ്ദേശങ്ങളും ഭരണകക്ഷിയെ ഡാറ്റയില്‍ കൃത്രിമം കാണിക്കാന്‍ പ്രേരിപ്പിച്ചു എന്ന് വേണം കരുതാന്‍. ടൂറിസ്റ്റുകളെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി പെദ്രോ സാഞ്ചസിന്റെ നടപടിയും സ്പെയിനിലെ പ്രസിദ്ധമായ ഫുട്ബോള്‍ ടൂര്‍ണമെന്റ് ജൂണില്‍ നടത്താനുള്ള പ്രഖ്യാപനവും പ്രതിദിന രോഗീ-മരണനിരക്കില്‍ പെട്ടെന്നുണ്ടായ കുറവും പ്രധാനമന്ത്രിയുടെ രാജിയാവശ്യപ്പെട്ടു നടക്കുന്ന പ്രക്ഷോഭങ്ങളെ തണുപ്പിക്കാനുള്ള തന്ത്രപരമായ നീക്കമാണെന്നാണ് പ്രതിപക്ഷ ആരോപണം.
കഴിഞ്ഞ വാരത്തില്‍ ഇതേ ആരോപണം ബ്രസീലിനെതിരെ ശക്തമായി ഉയര്‍ന്നിരുന്നു. ഇതിനു തൊട്ടുപിറകേയാണിപ്പോള്‍ സ്പെയിനിനെതിരെ ഡാറ്റാ കൃത്രിമം നടത്തി എന്ന ആരോപണം ശക്തമായിരിക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ അമേരിക്ക, ബ്രസീല്‍, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം വന്‍തോതിലുള്ള സാമ്പത്തിക പ്രതിസന്ധിയും ജനകീയ പ്രക്ഷോഭങ്ങളും രൂക്ഷമായിരിക്കുകയാണ്. ഇതിനെ മറികടക്കാന്‍ വലിയ തോതില്‍ ലോക്ക് ഡൌണ്‍ ഇളവുകള്‍ നല്‍കി, ഡാറ്റ കുറച്ചുകാണിച്ച്, സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ കഴിയുമോ എന്ന അന്വേഷണവും ഇതു സംബന്ധിച്ച വിവാദങ്ങളുമാണ് ഇപ്പോള്‍ അരങ്ങേറുന്നത്.