മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ പത്താം പ്രതി എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സഹല്‍ കോടതിയിൽ കീഴടങ്ങി. എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് ഇയാള്‍ എത്തിയത്.
അഭിമന്യുവിനെ കുത്തിയത് ക്യാമ്പസ് ഫ്രണ്ട് നേതാവായ സഹൽ ആണെന്നാണ് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നത്. കഴിഞ്ഞ രണ്ടു വർഷം അന്വേഷണസംഘത്തെ വെട്ടിച്ച് ഒളിവിലായിരുന്നു. 2018 ജൂലെ രണ്ടിനാണ് അഭിമന്യു കുത്തേറ്റ് മരിച്ചത്. കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് പ്രതി കീഴടങ്ങുന്നത്.
കേസില്‍ 26 പ്രതികളും 125 സാക്ഷികളുമുണ്ട്. കൊലപാതകം, കൊലപാതകശ്രമം, അന്യായമായി സംഘംചേരല്‍, മാരകമായി ആയുധം ഉപയോഗിക്കല്‍, മാരകമായി മുറിവേല്‍പ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന എന്നിവ ഉള്‍പ്പെടെ 13 വകുപ്പുകളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിട്ടുള്ളത്.