തൂത്തുക്കുടിയിൽ പിതാവിനെയും മകനെയും കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ പൊലീസുകാർക്ക് ജയിലിൽ സഹതടവുകാരുടെ മർദ്ദനം. തൂത്തുക്കുടി ജില്ലയിലെ പേരൂറാനി സബ് ജയിലിലാണ് സത്താൻകുളം സ്റ്റേഷനിലെ പൊലീസുകാർക്കെതിരെ ആക്രമണമുണ്ടായത്. പ്രതികൾ പരസ്പരം സംസാരിച്ചുകൊണ്ട് നിൽക്കുന്നതിനിടെ സഹതടവുകാർ ആക്രമിക്കുകയായിരുന്നാണ് ജയിൽ അധികൃതർ പറയുന്നത്.
പ്രതികളുടെ അറസ്റ്റ് സാത്താൻകുളത്ത് നാട്ടുകാർ പടക്കം പൊട്ടിച്ച് ആഘോഷിച്ചിരുന്നു. ലോക്ക്ഡൗണ്‍ ലംഘിച്ചു കട തുറന്നതിന് കസ്റ്റഡിയിലായ തടിവ്യാപാരിയായ ജയരാജനും മകന്‍ ബനിക്സും പൊലീസ് കസ്റ്റഡിയിലെ മര്‍ദ്ദനത്തിൽ കൊല്ലപ്പെടുകയായിരുന്നു. സാത്താൻകുളം പൊലീസ് സ്റ്റേഷനിലെ ആറ് പൊലീസുകാർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂൺ 19-നാണ് ജയരാജിനെയും മകൻ ബെനിക്സിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
അതേസമയം, ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ ശ്രമിക്കുന്നെന്ന ആരോപണം നേരിട്ട തൂത്തുക്കുടി എസ്പിയെ മാറ്റി. അന്വേഷണത്തിനെത്തിയ കോവിൽപെട്ടി മജിസ്ട്രേട്ടിനോട് മോശമായി പെരുമാറിയ തൂത്തുക്കുടി എസിപി ഡി. കുമാർ, ഡിഎസ്പി: സി.പ്രതാപൻ എന്നിവരെയും സ്ഥലം മാറ്റിയിട്ടുണ്ട്. കേസിന്‍റെ എല്ലാവശങ്ങളും പരിശോധിക്കുമെന്നാണ് അന്വേഷണം നടത്തുന്ന സിബിസിഐഡി വ്യക്തമാക്കി. കൂടുതൽ പൊലീസുകാരുടെ അറസ്റ്റും വൈകാതെ ഉണ്ടാകുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്.