മുൻ ചക്രം പോയ വീൽചെയർ
അതിന്റെയാശ്രിതനോടുള്ള ക്ഷമാപണം പോലെ
ശിരസ്സു കുനിച്ച് നിൽക്കുന്നുണ്ട്,
അയാളുടെ
കിടക്കയ്ക്കഭിമുഖം.
ഹാ അംഗപരിമിതയായ
വീൽ ചെയർ!
എത്ര വിഷാദ സുന്ദരമായ കാഴ്ച.
അവരിരുവരുമുളള മുറിയിൽ
വസ്തുക്കളുടെ മേൽ
സമയം കെട്ടിക്കിടന്നഴുകിയ
കെട്ട മണം.
അവർക്കപ്രാപ്യമായ
ബാൽക്കണി
അവരുടെയസാന്നിധ്യത്തിൽ
രാത്രി നക്ഷത്രങ്ങളിൽ നിന്ന്
മുഖം താഴ്ത്തി
ഒരു പട്ടിയെപ്പോലെ
തന്നിൽ ചുരുണ്ടു കിടന്നു .
കിടപ്പുമനുഷ്യനിപ്പോൾ
വീൽ ചെയറിനെക്കുറിച്ചും
ബാൽക്കണിയെക്കുറിച്ചും
നക്ഷത്രങ്ങളെപ്പറ്റിയും
ഖേദിക്കാതെ വയ്യ.
ബാൽക്കണിക്കയാളിലേക്കു
വരിക വയ്യ,
നിശാനക്ഷത്രങ്ങൾക്കും.
വികലാംഗരായ
നക്ഷത്രങ്ങൾക്കായി
അയാൾ നെടുവീർപ്പിട്ടു.
ബാൽക്കണിക്കു വേണ്ടിയും,
വീൽ ചെയറിനു വേണ്ടിയും,
അതു പോലെ.
എങ്ങോനിന്നൊരു സംഗീത ശകലം
ഒഴുകി വന്ന്
അയാളുടെ നെഞ്ചത്ത്
ചിറക് കുഴഞ്ഞു വീണു.
വികലാംഗയായിത്തീർന്ന
സംഗീത ശകലമേ,
ക്ഷമിക്കൂ.
കിടപ്പുമനുഷ്യനതിനെ
ഉമ്മ വച്ചു.
ആ മുറിക്കുള്ളിൽ
മുടന്തനായ
ഒരു പുള്ളിപ്പുലിയെപ്പോലെ
സമയം മുരണ്ടു നടന്നു .
യുദ്ധം ചലനമെടുത്ത
ആ സൈനികൻ
മുൻ ചക്രമില്ലാത്ത
വീൽചെയറിനോട് പറഞ്ഞു:
പ്രീയപ്പെട്ടവളേ,
ഒന്നോ രണ്ടോ സൈനികർക്ക്
കാലുകൾ നഷ്ടപ്പെട്ടതുകൊണ്ട്
യുദ്ധം മുടന്താറില്ല.
യുദ്ധം
മുടന്താറില്ലാത്തതു കൊണ്ട്
സമാധാനത്തിന്റെ ഭീഷണി
നമ്മെ അലട്ടുന്നുമില്ല.
(സെർബിയൻ കവി യാസർ മെഹബൂബ്
രണ്ടാം ലോക മഹായുദ്ധ പശ്ചാത്തലത്തിൽ എഴുതിയ കവിത)
Muhammed Rafi N V
ഷാജുവിൻ്റെ കവിത ഉഷാർ . ഇനിയും ഇവിടെ എഴുതു ഷാജു.