കൊവിഡ് സമ്പർക്ക വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരത്തെ തീരദേശ മേഖലയിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. രണ്ടാഴ്ചത്തേക്ക് പൂർണമായും അടച്ചിടാനാണ് സർക്കാർ തീരുമാനിച്ചത്. നഗര പ്രദേശവും തീര പ്രദേശവും തമ്മിലുളള റോഡ് ഗതാഗതം പൂർണമായും അടക്കും. തീരപ്രദേശത്തുള്ളവരെ നഗരത്തിലേക്കോ നഗരത്തിലുള്ളവരെ തീരത്തേക്കോ പ്രവേശിപ്പിക്കല്ല. തീരദേശത്തെ ജീവതം സുഗമമാക്കാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കും. തീരദേശത്തുള്ളവരെ പരമാവധി വീട്ടിൽ ഇരുത്തി സമ്പർക്ക വ്യാപനം ഒഴിവാക്കുകയാണ് സർക്കാറിന്റെ ലക്ഷ്യം. ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിൽ നിരീക്ഷണവും നിയന്ത്രണവും കർശനമാക്കും. രോഗ വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ പ്രത്യേക പ്രതിരോധ പ്രവർത്തനങ്ങൾ ഏർപ്പെടുത്തും.
തിരുവനന്തപുരം ജില്ലയിൽ 246 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 244 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ഔദ്യോഗികമായി സ്ഥിരീകരിച്ചിതിന് പുറമെ നൂറോളം പേർക്ക് കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെയാണ് സമൂഹ വ്യാപനം സർക്കാർ സ്ഥിരീകരിച്ചത്. രാജ്യത്ത് ആദ്യമായാണ് സമൂഹ വ്യാപനം സ്ഥിരീകരിക്കുന്നത്. ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തുന്നതിനായാണ് സമൂഹ വ്യാപനം എന്ന അതിഗുരതുരമായ സാഹചര്യം സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.
തിരുവനന്തപുരം നഗരത്തിൽ ഏർപ്പെടുത്തിയ രണ്ടാഴ്ചത്തെ ലോക്ഡൗൺ ഉടൻ അവസാനിക്കും. രോഗ വ്യാപനം കൂടുതലുളള നഗരത്തിലെ ചില പ്രദേശങ്ങളിൽ അടച്ചിൽ തുടരും. രോഗം കൂടുതൽ പേരിലേക്ക് വ്യാപിക്കാതിരിക്കാൻ പരമാവധി ശ്രമം നടത്താനാണ് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടുവും ശ്രമിക്കുന്നത്. രോഗ വ്യാപനം കണ്ടെത്താനായി പരിശോധന വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.