മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. കഴിഞ്ഞ ദിവസം ശിവശങ്കറിനെ 11 മണിക്കൂർ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇന്നലത്തെ ചോദ്യം ചെയ്യൽ 10.30 നാണ് അവസാനിച്ചത്. യുഎഇ കോൺസുലേറ്റ് വഴി ഈന്തപ്പഴം ഇറക്കുമതി ചെയ്തത് സംബന്ധിച്ചാണ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. സ്വർണ കടത്ത് കേസിലെ പ്രതികളിൽ നിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. സ്വർണ കടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് ഇന്ന് ഹാജരാകാൻ ശിവശങ്കറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
3 വർഷം മുമ്പ് കേരളത്തിൽ ഈന്തപ്പഴം എത്തിച്ച് വിതരണം ചെയ്തതിൽ വിവിധ കേന്ദ്ര ഏജൻസികൾ അന്വേഷണം തുടരുകയാണ്. സാമൂഹ്യക്ഷേ വകുപ്പിന് കീഴിലെ അനാഥാലയങ്ങളിലാണ് ഈന്തപ്പഴം വിതരണം ചെയ്തത്. സാമൂഹ്യക്ഷേമ വകുപ്പ് ഡയറക്ടറെ നേരത്തെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരമാണ് ഈന്തപ്പഴം വിതരണം ചെയ്തതെന്നാണ് ഇവർ കസ്റ്റംസിന് മൊഴി നൽകിയത്.
അതേസമയം എൻഐഎ പ്രതിചേർത്ത നാല് പ്രതികളുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. വീഡിയോ കോൺഫ്രൻസിലൂടെ പ്രതികളെ കോടതിയിൽ ഹാജരാക്കും. കേസിൽ യുഎപിഎ വകുപ്പുകൾ ചുമത്തിയതിനെതിര പ്രതികൾ കോടതിയെ സമീപിച്ചിരുന്നു. പ്രതികൾ രാജ്യ വിരുദ്ധ പ്രവർത്തനം നടത്തിയതിന് തെളിവ് ഹാജരാക്കാൻ എൻഐഎ കോടതി എൻഐഎ യോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലെങ്കിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കുമെന്ന് എൻഐഎയോട് കോടതി വ്യക്തമാക്കിയിരുന്നു.