മലപ്പുറം പെരിന്തൽമണ്ണയിൽ ബെവ്കോ ഔട്ട്ലറ്റിലെ 11 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ ഔട്ട്ലറ്റിലെ സെക്യൂരിറ്റിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് മറ്റ് ജീവനക്കാരെ പരശോധനക്ക് വിധേയരാക്കിയത്. 11 പേരും നിരീക്ഷണത്തിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർക്ക് വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയത്. സെക്യൂരിറ്റി കൊവിഡ് കണ്ടെത്തിയതിനെ തുടർന്ന് മദ്യശാലയും പരിസരവും മുൻസിപ്പൽ അധികൃതർ അണുവിമുക്തമാക്കിയരുന്നു. ഇത് ഫലം കണ്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.
അതേ സമയം ഔട്ട് ലറ്റ് അടച്ചിടേണ്ടെന്നാണ് തീരുമാനം. ഇവരുടെ സമ്പർക്കത്തിലുള്ളവരോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അസുഖം സ്ഥിരീകരിച്ചവർ സമീപമുള്ള മറ്റ് ഔട്ട് ലറ്റിൽ പോയതായി കണ്ടെത്തിയിട്ടുണ്ട്. ഇവിടുത്തെ ജീവനക്കാരോടും ക്വാറന്റീനിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഔട്ട് ലറ്റിലേക്ക് 5 ജീവനക്കാരെ മാറ്റി നിയമിച്ച് പ്രവർത്തനം തുടരാനാണ് ബെവ് കോ അധികൃതരുടെ തീരുമാനം.