ലിസ്ബണിൽ ലൈപ്സിഷിനെ മലർത്തിയടിച്ച് ചരിത്രത്തിലാദ്യമായി പിഎസ്ജി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കടന്നു. കളിയിലൂടനീളം ആധ്യപത്യം പുലർത്തിയ പിഎസ്ജി എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ലൈപ്സിഷിനെ തോൽപ്പിച്ചത്. അർജിന്റീനിയൻ സൂപ്പർതാരം ഏഞ്ചൽ ഡി മരിയയുടെ തകർപ്പൻ പ്രകനമാണ് പിഎസ്ജിക്ക് കാര്യങ്ങൾ അനായാസമാക്കിയത്. ആദ്യ ഗോളിന് വഴിയൊരുക്കിയ ഡി മരിയ രണ്ടാം ഗോൾ ലൈപ്സിഷിന്റെ വലയിലെത്തിച്ചാണ് പിഎസ്ജിയുടെ 40 വർഷത്തെ ചരിത്രത്തിൽ സുവർണ താരമായത്.
കളിയുടെ 13 ആം മിനുട്ടിൽ പിഎസ്ജി മുന്നിലെത്തി. ഡി മരിയയുടെ ബോക്സിലേക്കുള്ള മികച്ച ക്രോസ് കണക്റ്റ് ചെയ്ത് മാർക്വിനോസ് സ്കോർ ബോർഡ് തുറന്നു. ഇടവേളക്ക് തൊട്ട് മുൻപ് ഡി മരിയ ലീഡ് വർദ്ധിപ്പിച്ചു. ലൈപ്സിഷ് പ്രതിരോധത്തിലെ പാളിച്ച മുതലെടുത്ത ഡി മരിയ അനായാസം ഗോൾ നേടി. രണ്ടാം പകുതിയിൽ തിരിച്ചു വരവിന് ലൈപ്സിഷ് ശ്രമിച്ചെങ്കിലും പിഎസ്ജി പ്രതിരോധം ഉറച്ചു നിന്നു. 55 ആം മിനുട്ടിൽ യുവാൻ ബർണാഡ് മൂന്നാം ഗോൾ നേടി പിഎസ്ജിയുടെ ഫൈനൽ ഉറപ്പിച്ചു. ഡി മരിയയാണ് കളിയിലെ താരം.
ഇന്ന് നടക്കുന്ന ബയേൺ മൂണിക്ക്, ഒളിമ്പിക്ക് ല്യോൺ മത്സരത്തിലെ വിജയി ഫൈനലിൽ പിഎസ്ജിയെ നേരിടും. ഈ മാസം 24 നാണ് കലാശപ്പോരാട്ടം.