വെഞ്ഞാറമൂട് കൊലപാതകം വീണു കിട്ടിയ അവസരമായി സിപിഎം ഉപയോഗിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസ് കൊലപാതക രാഷ്ട്രീയത്തെ അംഗീകരിക്കുകയോ ന്യായീകരിക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
വെഞ്ഞാറമൂട് കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം വ്യാപകമായി ബോധപൂർവം അക്രമം നടത്തുകയാണ്. നൂറിലേറെ കോൺഗ്രസ് ഓഫീസുകളും വായനശാലകളും തകർത്തിട്ടുണ്ട്. രണ്ട് സംഘങ്ങൾ തമ്മിൽ നടന്ന സംഘട്ടനത്തിന്റെ ഭാഗമായാണ് വെഞ്ഞാറമൂട് കൊലപാതകം. കൊലപാതകത്തിൽ കോൺഗ്രസിന് ബന്ധമില്ല. ഡിസിസി പ്രസിഡന്റ് സമർപ്പിച്ച റിപ്പോർട്ടിൽ കൊലപാതകത്തിൽ കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിനോ, പ്രവർത്തകർക്കോ പങ്കില്ലെന്നാണ് സൂചിപ്പിക്കുന്നത്. നിഷ്പക്ഷമായ അന്വേഷണം മുന്നോട്ട് പോകട്ടെ, അന്വേഷണത്തിൽ യാതൊരു തരത്തിലും ഇടപെടില്ല. ഇത്തരം സമീപനമാണ് സിപിഎമ്മിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്. ഡിവൈഎഫ്ഐ നേതാക്കൾ പ്രകോപനപരമായ പ്രസ്താവനകളാണ് നടത്തുന്നത്. വിഷയം ആളിക്കത്തിക്കാനാണ് ഇവർ ശ്രമിക്കുന്നത്.
ഓരോ മരണവും സിപിഎമ്മിന് ആഘോഷമാണ്, കൊലപാതകത്തെ ഉപയോഗിച്ച് പിരിവെടുത്ത് മുന്നോട്ടു പോകുന്ന പാർട്ടിയാണ് അത്. കുറ്റകൃത്യങ്ങൾ ഉണ്ടാകാൻ പാടില്ലെന്ന് കോൺഗ്രസ് നിലപാട് എടുത്തിട്ടുണ്ട്.