അഴിമതിയെ വെള്ളപൂശാനും പടച്ചട്ടയുണ്ടാക്കാനും വിശുദ്ധ ഗ്രന്ഥത്തെ കൂട്ടുപിടിച്ച് സിപിഎം ചർച്ച വഴിമാറ്റുകയാണന്ന് പികെ കുഞ്ഞാലിക്കുട്ടി. സ്വർണം കള്ളക്കടത്ത് നടത്തിയവർ ഖുറാനും ഈന്തപ്പഴവും കൊണ്ടുവന്ന വിതരണം ചെയ്തെന്ന് പറഞ്ഞാൽ സംശയം സ്വാഭാവികമാണ്. ഇതിനെ കുറിച്ചാണ് അന്വേഷണം ആവശ്യപ്പെട്ടത്. ഇത്തരം ചർച്ചകളെ വഴിമാറ്റാൻ ഖുറാനെ മറയാക്കരുതെന്നും കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തനിക്കെതിരെ വ്യാജ വാർത്ത നൽകിയ കൈരളി ന്യൂസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സിപിഎമ്മിനെ രക്ഷിക്കാനാണ് ചാനൽ ശ്രമിക്കുന്നത്. തീർത്തും അടിസ്ഥാന രഹിതമായ വാർത്തയാണ് പ്രചരിപ്പിക്കുന്നത്. അഭിഭാഷകനായ മുഹമ്മദ് ഷാ മുഖാന്തരമാണ് നിയമ നടപടികൾ കൈക്കൊള്ളുക. ഇത്തരം വാർത്താകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജലീലിനെതിരായ സമരം ഖുറാൻ വിരുദ്ധ സമരമായി വ്യാഖാനിച്ച് രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസും സർക്കാർ ഒന്നടങ്കവും സ്വർണക്കടത്ത് ആരോപണത്തിൽ പ്രതിരോധത്തിലാണെന്നും അദ്ദേഹം പറഞ്ഞു.