തിരുവനന്തപുരം: ദേശീയതലത്തിലെ നാഷണൽ മോട്ടോർ വെഹിക്കിൾ ഡാറ്റാ ബേസുമായി ബന്ധപ്പെടുത്തിയാണ് ഇ ചെല്ലാൻ സംവിധാനം പ്രവർത്തനക്ഷമമാക്കിയിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ കയ്യിലുള്ള പ്രത്യേക ഉപകരണങ്ങളിൽ വാഹന നമ്പർ, ലൈസൻസ് നമ്പർ എന്നിവ നൽകിയാൽ വാഹനങ്ങളെ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭിക്കും. ട്രാഫിക്കിന് അപ്പുറമുള്ള കാര്യങ്ങളും അതോടെ കൈകാര്യം ചെയ്യാൻ കഴിയും. പിഴ തത്സമയം ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴി അടയ്ക്കാൻ സാധിക്കും.
ട്രാഫിക്ക് കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് വെർച്വൽ കോടതികൾ ആരംഭിക്കാമെന്ന് ഹൈക്കോടതി നിലപാടെടുത്തിട്ടുണ്ട്. നാഷണൻ ഇൻഫർമാറ്റിക് സെന്റർ തയ്യാറാക്കിയ ഇ -ചെല്ലാൻ സോഫ്റ്റ്‌വെയർ മുഖേന മോട്ടോർ വാഹന ലംഘന കേസുകൾ വെർച്ച്വൽ കോടതിക്ക് കൈമാറും. വെർച്ച്വൽ കോടതി നിശ്ചയിക്കുന്ന പിഴ ഇ ട്രഷറി സംവിധാനത്തിലൂടെ അടയ്ക്കാൻ കഴിയും. ഏറ്റവും വലിയ പ്രത്യേകത സംവിധാനത്തിൽ യാതൊരു വിധ അഴിമതിക്കും പഴുതില്ല എന്നതാണ്.
പൊതുജനങ്ങൾക്കും ഏറെ ഗുണകരമായ സംവിധാനമാണിത്. കുറ്റകൃത്യങ്ങളുടെ ഫോട്ടോയും വീഡിയോയും ലഭ്യമാകുന്നതോടെ സംവിധാനത്തിന് കൂടുതൽ സ്വീകാര്യതവരും. സേഫ് കേരള പ്രോജക്ടിന്റെ കീഴിൽ മോട്ടോർ വാഹന വകുപ്പിന്റെ സഹായത്തോടെ എല്ലാ ജില്ലകളിലും നിലവിൽ സംവിധാനം പ്രവർത്തിച്ചു വരുന്നുണ്ട്.
കേരളത്തിലെ റോഡ് ഗതാഗതരംഗത്ത് വിപ്ളവകരമായ മാറ്റങ്ങളാണ് സമീപ ഭാവിയിൽ ഉണ്ടാകാൻ പോകുന്നത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട എല്ലാ റോഡുകളുപടേയും ജംഗ്്ഷനുകളുടേയും ദൃശ്യങ്ങൾ സത്സമയം വീക്ഷിക്കാൻ കഴിയുന്ന തരത്തിൽ ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സംവിധാനം ഉടൻ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആധുനിക സംവിധാനങ്ങളോടുകൂടിയ കൺട്രോൾ റൂം, നിരീക്ഷണ സംവിധാനങ്ങൾ, ആംബുലൻസ്, അഗ്‌നിശമന സംവിധാനങ്ങൾ എന്നിവ ഇതിന്റെ ഭാഗമാണ്. നമ്പർ പ്ലേറ്റ് തിരിച്ചറിയാൻ കഴിയുന്ന ക്യാമറ ഉൾപ്പെടെ 3000 ക്യാമറകൾ കൺട്രോൾ സംവിധാങ്ങളുമായി ബന്ധിപ്പിക്കുന്നത് പട്രോളിംഗ് വാഹനങ്ങൾക്കും ട്രാഫിക് പോലീസ് വാഹനങ്ങൾക്കും വളരെപ്പെട്ടന്ന് നിർദ്ദേശം നൽകുവാൻ സഹായിക്കും. ഇ ചെലാൻ പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി മുഖ്യമന്ത്രി നിർവഹികകച്ചു.