ലൈഫ് മിഷൻ ക്രമക്കേടിൽ സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഉത്തരവിറങ്ങിയത്. ക്രമക്കേടുകള്‍ സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ലൈഫ് മിഷൻ ക്രമക്കേടിനെക്കുറിച്ച് വിവാദം ഉയർന്നു തുടങ്ങിയിട്ട് മാസങ്ങളായി. പദ്ധതി സംബന്ധിച്ച ധാരണാപത്രം, വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷനേതാവിനോ മാധ്യമങ്ങൾക്കോ വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി ഫ്‌ളാറ്റ് നിര്‍മിക്കാനും ആശുപത്രി നിര്‍മിക്കാനുമുള്ള കരാറില്‍ റെഡ്ക്രസന്റിന് പകരം ഒപ്പിട്ടത് യുഎഇ കോണ്‍സല്‍ ജനറലാണെന്ന വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. 2019 ജൂലൈയിലാണ് വടക്കാഞ്ചേരിയില്‍ ഫ്‌ളാറ്റ് നിര്‍മാണത്തിന് സഹായം നല്‍കുന്നതിനായി സര്‍ക്കാരിന് വേണ്ടി ലൈഫ് മിഷന്‍ സിഇഒയും റെഡ്ക്രസന്റും തമ്മില്‍ ധാരണാപത്രം ഒപ്പിടുന്നത്. എന്നാല്‍ ഇതിന് പുറമെ ഒരു ഉപകരാര്‍ കൂടിയുണ്ടായിരുന്നുവെന്നാണ് പിന്നീടു പുറത്തുവന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്.