ഇന്ത്യ ഒമാനുമായി പ്രത്യേക ഉഭയകക്ഷി എയർ ബബിൾ ക്രമീകരണം ഏർപ്പെടുത്തി. അന്താരാഷ്ട്ര വിമാനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമ്പോൾ വാണിജ്യ യാത്രാ സേവനങ്ങൾ പുനരാരംഭിക്കാൻ ലക്ഷ്യമിട്ടുള്ള രണ്ട് രാജ്യങ്ങൾ തമ്മിലുള്ള താൽക്കാലിക ക്രമീകരണങ്ങളാണ് ട്രാൻസ്പോർട്ട് ബബിൾസ്. സിവിൽ വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചതാണിത്.
അഫ്ഗാനിസ്ഥാൻ, ബഹ്‌റൈൻ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറാഖ്, ജപ്പാൻ, മാലിദ്വീപ്, നൈജീരിയ, ഖത്തർ, യുഎഇ, കെനിയ, ഭൂട്ടാൻ, യുകെ, യുഎസ്എ എന്നീ രാജ്യങ്ങളുമായി ബുധനാഴ്ച വരെ ഇന്ത്യ ഇത്തരം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
കൊവിഡ് സാഹചര്യത്തിൽ എയർ ബബിൾ ഉടമ്പടി പ്രകാരം, പ്രത്യേക അന്തർദ്ദേശീയ യാത്രാ വിമാനങ്ങൾ പരസ്പരം സർവീസ് നടത്തും.
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഈ വർഷം മാർച്ച് 23 മുതൽ ഇന്ത്യയിൽ ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു. മെയ് മുതൽ വന്ദേ ഭാരത് മിഷനിലും ജൂലൈ മുതൽ എയർ ബബിൾ ക്രമീകരണത്തിലും പ്രത്യേക അന്താരാഷ്ട്ര യാത്രാ വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്.