വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരായ പ്രോട്ടോക്കോൾ ലംഘന പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. വിദേശ കാര്യ മന്ത്രാലയത്തോടാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയത്. അബുദാബിയിൽ നടന്ന മന്ത്രിതല സമ്മേളനത്തിൽ പിആർ കമ്പനി പ്രതിനിധിയായി സ്മിത മേനോൻ പങ്കെടുത്ത പരാതിയിലാണ് വിശദീകരണം നൽകേണ്ടത്. എൽജെഡി യുവജന വിഭാഗം നേതാവ് സലീം മടവൂർ നൽകിയ പരാതിയിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അന്വേഷണം ആരംഭിച്ചത്.
വിസിറ്റിംഗ് വിസയിൽ യുഎഇയിൽ പോയി ഔദ്യോഗിക യോഗത്തിൽ സ്മിത പങ്കെടുക്കുകയായിരുന്നു. മന്ത്രി ഔദ്യോഗിക ആവശ്യത്തിന് പോകുമ്പോൾ അനുഗമിക്കുന്നവരുടെ പട്ടികയിൽ സ്മിത ഉണ്ടായിരുന്നില്ല. ഇത്തരം യാത്രകളിൽ പിആർ ഏജൻസിയെ കൊണ്ടുപോകാറില്ല. മാധ്യമ പ്രവർത്തക എന്ന നിലയിലാണ് സ്മിത യോഗത്തിൽ പങ്കെടുത്തത് എന്നായിരുന്നു വി മുരളീധരന്റെ വിശദീകരണം.