ക്രിക്കറ്റ് താരം ധോണിയുടെ മകൾക്ക് നേരെ ഭീഷണി മുഴക്കിയ പതിനാറുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുജറാത്തിലെ കച്ചിൽ വെച്ചാണ് കഴിഞ്ഞ ദിവസം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
കച്ച് ജില്ലയിലുള്ള നമ്‌ന ഗ്രാമത്തിലെ പ്ലസ് ടൂ വിദ്യാർഥിയാണ് കഴിഞ്ഞ ദിവസം സാക്ഷി ധോണിയുടെ ഇൻസ്റ്റാഗ്രാം പേജിൽ അഞ്ചുവയസ്സുകാരിയായ മകൾ സിവക്ക് നേരെ ഭീഷണി മുഴക്കിയത്. കൊൽക്കത്ത നൈറ്റ് റൈഡർസും ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിൽ നടന്ന ഐപിഎൽ മാച്ചിൽ ധോണി നയിച്ച ചെന്നൈ സൂപ്പർ കിങ്‌സ് തോറ്റതുകൊണ്ടാണ് അത്തരത്തിൽ ഭീഷണിപ്പെടുത്തിയതെന്ന് പ്രതി പറഞ്ഞതായി കച്ച് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
റാഞ്ചി പൊലീസ് വിവരം കച്ച് പൊലീസ് സ്റ്റേഷനിൽ അറിയിച്ചതിന് പിന്നാലെ ഇയാളെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചപ്പോൾ തന്നെ, പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. എഫ്ഐആർ റാഞ്ചി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തത് കൊണ്ട് പ്രതിയെ റാഞ്ചി പൊലീസിന് കൈമാറും. അഞ്ചുവയസ്സുകാരി സിവയെ ബലാത്സംഗം ചെയ്യുമെന്നാണ് പ്രതി കമന്റ് ചെയ്തത്. ഇത് സമൂഹ മാധ്യമങ്ങളിൽ വൻ തോതിൽ ചർച്ചചെയ്യപ്പെട്ടിരുന്നു.