നാല് വർഷത്തിനിടയിൽ ആദ്യമായി നീറ്റ് പരീക്ഷയെഴുതുന്ന പെൺകുട്ടികളുടെ എണ്ണത്തില്‍ കുറവ് വന്നതായി റിപ്പോർട്ട്. കൊവിഡ് വ്യാപനം വ്യാപകമാകുന്നതിന്റെ ഭാഗമായാകാം ഇങ്ങനെ സംഭവിക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
ഈ വർഷം നീറ്റ് പരീക്ഷയിൽ പങ്കെടുത്ത മൊത്തം കുട്ടികളുടെ എണ്ണത്തിലും വൻ കുറവ് ഉണ്ടായിട്ടുണ്ട്. 85.57 ശതമാനം കുട്ടികൾ മാത്രമാണ് ഇത്തവണ പരീക്ഷയെഴുതിയത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ കണക്കുകളനുസരിച്ച് രജിസ്റ്റർ ചെയ്തവരിൽ 86.25 ശതമാനം ആൺകുട്ടികളും പരീക്ഷ എഴുതിയിട്ടുണ്ട്. എന്നാൽ, 85.02 ശതമാനം പെൺകുട്ടികൾ മാത്രമാണ് പരീക്ഷ എഴുതാനായി എത്തിച്ചേർന്നത്.
സുപ്രീം കോടതിയുടെ നിർദ്ദേശം അനുസരിച്ച് കേന്ദ്രസർക്കാരാണ് എംബിബിഎസ്, ബിഡിഎസ് സീറ്റുകളിലേക്കുള്ള മെഡിക്കൽ എൻട്രൻസ് ടെസ്റ്റുകൾ നടത്തി വരുന്നത്. 2017-18-19 വർഷങ്ങളിലെ കണക്കുകളനുസരിച്ച് ആൺകുട്ടികളെക്കാൾ അധികം പെൺകുട്ടികളായിരുന്നു നീറ്റ് പരീക്ഷയിൽ പങ്കെടുത്തത്.