മുഹമ്മദ് നബിയെ ആക്ഷേപിച്ചെന്ന ആരോപണം നേരിടുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മക്രോണിനെ പിന്തുണച്ച് ഇന്ത്യ. പരാമർശത്തിന്റെ പേരിൽ മക്രോണിനെ വ്യക്തിപരമായി ആക്രമിക്കുന്നതിനെ ഇന്ത്യ അപലപിച്ചു. നേരത്തെ മക്രോണിനെ പിന്തുണച്ച് നിരവധി യൂറോപ്യൻ രാജ്യങ്ങളും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയും മക്രോണിനെ പിന്തുണച്ചത്. ജനങ്ങളുടെ അഭിപ്രായ സ്വതന്ത്ര്യത്തിനായി വാദിച്ച മക്രോണിനെ ചില രാജ്യങ്ങൾ ലക്ഷ്യം വെക്കുകയാണെന്ന് ഇന്ത്യ ആരോപിച്ചു.
ഇമാനുവൽ മക്രോണിനെതിരായ ആക്രമണത്തെ ഇന്ത്യ ശക്തിയായി അപലപിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ന്യൂഡൽഹിയിൽ അറിയിച്ചു. അദ്ദേഹത്തിനെതിരായ വ്യക്തിപരമായ ആക്രമണം അന്താരാഷ്ട്ര മര്യാദകൾക്ക് നിരക്കാത്തതാണ്. കാർട്ടൂൺ വരച്ചതിന്റെ പേരിൽ അധ്യാപകനെ കൊലപ്പെടുത്തിയതിനെയും ഇന്ത്യ അപലപിച്ചു. ഒരു സാഹചര്യത്തിലും തീവ്രവാദത്തിന് ന്യായീകരണമില്ലെന്നും ഇന്ത്യ പ്രതികരിച്ചു. വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ദൻ ഷ്റിഗ്ലയുടെ നാല് ദിവസത്തെ ഫ്രാൻസ് ജർമനി ബ്രിട്ടൺ സന്ദർശനത്തിന് മുന്നോടിയായാണ് ഇന്ത്യ പ്രസ്താവന ഇറക്കിയത്.
മുഹമ്മദ് നബിയുടെ കാർട്ടൂൺ വരച്ചെന്ന് ആരോപിച്ച് 47 കാരനായ അധ്യാപനന്റെ കൊലപ്പെടുത്തിയ സംഭവുമായി ബന്ധപ്പെട്ട് മക്രോൺ നടത്തിയ പ്രതികരണമാണ് വിവാദത്തിലായത്.നിങ്ങൾ മുന്നോട്ട് വെച്ച അഭിപ്രായ സ്വാതന്ത്ര്യ ആശയങ്ങളും മതേതരത്വവും മുന്നോട്ട് കൊണ്ടുപോകുമെന്നായിരുന്നു മക്രോണിന്റെ വിവാദ പ്രസ്താവന.
ഇസ്ലാമിക വിരുദ്ധ അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്ന മക്രോണിനെ മാനസിക ചികിത്സക്ക് വിധേയനാക്കണമെന്ന് ടർക്കി പ്രസിഡന്റ് എർദോഗൻ ആവശ്യപ്പെട്ടിരുന്നു. മുസ്ലീം വിരുദ്ധത മക്രോൺ പ്രോത്സാഹിപ്പിക്കുകയാണെന്ന് പാകിസ്താൻ പ്രസിഡന്റ് ഇമ്രാൻ ഖാൻ പറഞ്ഞു. ഇറാൻ സൗദി അറേബ്യ എന്നീ രാജ്യങ്ങളും കാർട്ടൂണിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
ബംഗ്ലാദേശിൽ പ്രതിഷേധം
മക്രോണിന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് ബംഗ്ലാദേശിൽ പതിനായിരങ്ങൾ റാലി നടത്തി. പ്രതിഷേധക്കാർ ഫ്രാഞ്ച് പ്രസിഡന്റിന്റെ കോലം കത്തിച്ചു. ഫ്രഞ്ച് ഉൽപ്പന്നങ്ങൾ നിരോധിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.ഇസ്ലാമി ആന്ദോളൻ ബംഗ്ലാദേശ് എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഫ്രഞ്ച് എംബസിക്കു മുന്നിൽ അവസാനിച്ച റാലിയിൽ നാൽപ്പതിനായിരത്തോളം ആളുകൾ പങ്കെടുത്തു.