ബിജെപിക്ക് വോട്ടുചെയ്തും സമാജ്‌വാദി പാർട്ടിയെ തോൽപ്പിക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി. ഉത്തർപ്രദേശ് ലജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് മായാവതിയുടെ പരാമർശം. സമാജ്‌വാദി പാർട്ടിയുമായി കൈകോർത്ത തീരുമാനം തെറ്റായിപ്പോയെന്നും അവർ പറഞ്ഞു.
സമാജ്‌വാദി പാർട്ടിയുടെ രണ്ടാം സ്ഥാനാർഥിയേക്കാൾ കൂടുതൽ വോട്ട് ലഭിക്കുന്ന ഏത് രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർഥിക്കും ബിഎസ്പി പാർട്ടി അംഗങ്ങളുടെ മുഴുവൻ വോട്ടും ലഭിക്കുമെന്ന് മായാവതി വ്യക്തമാക്കി. ലോകസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള എസ്പി നേതാക്കളുടെ പെരുമാറ്റം ഞെട്ടിച്ചുവെന്നും, ബിഎസ്പി-എസ്പി സഖ്യം എന്ന തീരുമാനം തെറ്റായിരുന്നുവെന്ന് ബോധ്യപ്പെടുത്തി എന്നും മായാവതി പറഞ്ഞു. 2019 ലോക സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിഎസ്പി എസ്പിയുമായി സഖ്യത്തിലായത്.
അടുത്ത മാസം നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പാർട്ടി സ്ഥാനാർത്ഥിയുടെ പേര് നിർദ്ദേശിച്ച 10 എംഎൽഎമാരിൽ നാല് ബിഎസ്പി നേതാക്കളും പിന്തുണ പിൻവലിച്ചതിന് പിന്നാലെയാണ് മായാവതിയുടെ ഈ പരാമർശം. പിന്തുണ പിൻവലിച്ചവർ കൂറു മാറാനുള്ള സാധ്യതയും മായാവതി ചൂണ്ടിക്കാട്ടി.