വയനാട്ടിലെ ബാണാസുര വനത്തിൽ ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളാണെന്ന് പൊലീസ്. തുടർന്നാണ് പൊലീസ് തിരിച്ചു വെടിവെടിവെച്ചതെന്ന് വയനാട് എസ് പി ജി പൂങ്കുഴലി അറിയിച്ചു. എസ് ഐക്കും തണ്ടർബോൾട്ടിനും നേരെ രാവിലെ 9.15ഓടെയാണ് വെടിവെപ്പുണ്ടായത്. അരമണിക്കൂറിലധികം സമയം പരസ്പരം വെടിവെപ്പുണ്ടായി. ആയുധധാരികളായ 6 അംഗസംഘമാണ് അക്രമത്തിന് നേതൃത്വം നൽകിയത്. ഇതിൽ ഒരാളാണ് കൊല്ലപ്പെട്ടത്. ബാക്കിയുള്ളവർ രക്ഷപ്പെട്ടു. സംഘത്തിലെ ഒരാൾക്ക് പരുക്കേറ്റതായി റിപ്പോർട്ടുണ്ട്. വെടിവെപ്പിൽ മരിച്ച മാവോയിസ്റ്റിനെ കുറിച്ച് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. 30 നും 40 നും ഇടയിൽ പ്രായമുള്ളയാളാണ് കൊല്ലപ്പെട്ട മാവോയിസ്റ്റ്. ഇയാൾ തമിഴ്നാട് സ്വദേശിയാണെന്ന് സൂചനയുണ്ട്. വെടിവെക്കാൻ ഉപയോഗിച്ച തോക്കിന്റെ ചിത്രം പൊലീസ് പുറത്തുവിട്ടു.
പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി. കൂടുതൽ തണ്ടർ ബോൾട്ട് സംഘത്തെ പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് തിരിച്ചിട്ടിട്ടുണ്ട്. സംഭവം സംബന്ധിച്ച് പൊലീസ് ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടെന്ന് മാത്രമാണ് തിരുവനന്തപരുത്ത് ആഭ്യന്തര വകുപ്പ് വിവരം നൽകിയത്.
മഞ്ചക്കണ്ടി ഏറ്റുമുട്ടൽ കൊലപാതകത്തിന്റെ വാർഷികത്തിൽ ആക്രമണത്തിന് മാവോയിസ്റ്റ് പദ്ധതിയിട്ടതായി പൊലീസ് പറഞ്ഞു. പൊലീസ് സ്റ്റേഷനുകൾ എന്നിവ ആക്രമിക്കാനായിരുന്നു പദ്ധതി. ഇതേ തുടർന്ന് പ്രദേശത്ത് സുരക്ഷ കർശനമാക്കാൻ പൊലീസ് തീരുമാനിച്ചു.