ജമ്മു കശ്മീര്‍: ജമ്മു കശ്മീരിലെ കുപ് വാരയിൽ നടന്ന ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം തടഞ്ഞു. രണ്ട് ഭീകരരെ സൈന്യം വധിച്ചു. മൂന്ന് സൈനികരും ഒരു ബിഎസ്എഫ് ജവാനും വീരമൃത്യു വരിച്ചു. ഭീകരാക്രമണം നടന്ന പ്രദേശത്ത് സൈന്യത്തിന്റെ തിരച്ചിൽ തുടരുകയാണ്.
കഴിഞ്ഞ മാസം ദക്ഷിണ കശ്മീരിലെ കുൽഗാമില്‍ ഇന്ത്യൻ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചിരുന്നു. കിഷൻ ഗംഗ നദിയിലൂടെ എകെ 47 ഉൾപ്പെടെയുള്ള വൻ ആയുധശേഖരം കടത്താനുള്ള പാക്ക് ഭീകരരുടെ ശ്രമവും സൈന്യം തകർത്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നുഴഞ്ഞുകയറ്റശ്രമം.
അയൽരാജ്യങ്ങളിൽ നിന്നുള്ള ആക്രമണങ്ങളും നുഴഞ്ഞുകയറ്റങ്ങളും തടയാൻ സാധിക്കുന്നുണ്ടെന്ന് ശ്രീനഗർ ആസ്ഥാനമായുള്ള പതിനഞ്ചാം കോർ കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ബി. എസ്. രാജു അറിയിച്ചു. കഴിഞ്ഞ വർഷം 130 പേരായിരുന്നു അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്. എന്നാൽ, ഈ വർഷം വെറും 30 പേർക്ക് മാത്രമേ ഇത്തരത്തില്‍ എത്താനായുള്ളു എന്നും കോർ കമാൻഡർ വ്യക്തമാക്കി.