നാല് ജയ്ഷ് ഇ മുഹമ്മദ് തീവ്രവാദികളെ സൈന്യം വധിച്ചു. നാഗ്രോട്ടയ്ക്ക് സമീപമുള്ള ജമ്മു-ശ്രീനഗർ ദേശീയപാതയിൽ ട്രക്കില്‍ ഒളിച്ചിരിക്കുകയായിരുന്ന തീവ്രവാദികളെ ഏറ്റുമുട്ടലിലൂടെയാണ് വധിച്ചത്. വെടിവയ്പിൽ ഒരു പോലീസുകാരന് പരിക്കേറ്റു. വലിയ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന സംഘം അവർ കശ്മീർ താഴ്‌വര ലക്ഷ്യംവെച്ച് നീങ്ങുകയായിരുന്നു.
പുലർച്ചെ അഞ്ചുമണിയോടെയാണ് തീവ്രവാദികൾ സഞ്ചരിച്ചിരുന്ന ട്രക്ക് നാഗ്രോട്ടയിലെ ബാൻ ടോൾ പ്ലാസയ്ക്ക് സമീപം സുരക്ഷാ സേനാംഗങ്ങൾ തടഞ്ഞത്. സാംബ സെക്ടറിൽ നിന്ന് നാഗ്രോട്ട ടോൾ പ്ലാസ വഴി തീവ്രവാദികള്‍ നീങ്ങുമെന്ന രഹസ്യ വിവരത്തെതുടര്‍ന്നാണ് ദേശീയപാതയില്‍ സുരക്ഷാ പരിശോധന ശക്തമാക്കിയത്. സംഭവത്തെ തുടര്‍ന്ന് ശ്രീനഗര്‍ ജമ്മു ദേശീയപാത അടച്ചു.
ഒരു സംഘം തീവ്രവാദികള്‍ പോലീസിനും സിആര്‍പിഎഫിനും നേരേ വാഹനത്തില്‍ ഒളിച്ചിരുന്ന് വെടിയുതിര്‍ക്കുകയായിരുന്നു, ഇത് ജനുവരി 31ലെ ഏറ്റുമുട്ടലിനു സമാനമായിരുന്നു എന്ന് സിആര്‍പിഎഫ് വക്താവ് ശിവ്‌നന്ദന്‍ സിംഗ് പറഞ്ഞു. അതിനിടെ ട്രക്കിന്റെ ഡ്രൈവര്‍ രക്ഷപ്പെട്ടു. 11 എകെ 47 റൈഫിളുകൾ, മൂന്ന് പിസ്റ്റളുകൾ, 29 ഗ്രനേഡുകൾ എന്നിവയടക്കം നിരവധി ആയുധങ്ങൾ സംഭവസ്ഥലത്ത്നിന്നും കണ്ടെടുത്തു.