ഇന്ത്യൻ ഓപ്പണിംഗ് ബാറ്റ്സ്മാൻ രോഹിത് ശർമയുടെ ആരോഗ്യ പുരോഗതിയെ കുറിച്ച് ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് വിവരമില്ലാത്തത് അത്യന്തം ദൗർഭാഗ്യകരമാണെന്ന് ഗൗതം ഗംഭീർ. ഓസ്ട്രേലിയക്ക് എതിരായ രണ്ടാം ഏകദിന മത്സര ശേഷമുള്ള വാർത്താ സമ്മേളനത്തിൽ രോഹിതിന്റെ ആരോഗ്യ നിലയെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞിരുന്നു. വിരാട് കോഹ്ലിയുടെ ഈ പ്രസ്താവനക്കെതിരെയാണ് ഗൗതം ഗംഭീർ രംഗത്തെത്തിയത്. മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതിന് മുമ്പ് ഇത്തരം വിവരങ്ങൾ കോഹ്ലി തിരക്കണമായിരുന്നു. ടീമിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനാണ് രോഹിത്. ടീം ഫിസിയോ, കോച്ച്, സെലക്ഷൻ ചെയർമാൻ എന്നിവരാണ് ഇക്കാര്യങ്ങൾ അറിയേണ്ടത്. ടീം ഫിസിയോ ഇത്തരം കാര്യങ്ങൾ ക്യാപ്റ്റനെ അറിയിക്കണമായിരിുന്നു. ടീം അംഗങ്ങൾ തമ്മിലെ പരസ്പര ബന്ധവും സഹകരണവും ആശയവിനിമയും മെച്ചപ്പെടണമെന്നും മുൻ ഇന്ത്യൻ ഓപ്പണർ അഭിപ്രായപ്പെട്ടു. രോഹിതിന്റെ ആരോഗ്യ നിലയെ കുറിച്ചുള്ള ടീം മാനേജ്മെന്റിനുണ്ടായ ആശയക്കുഴപ്പം വ്യാപകമായി വിമർശിക്കപ്പെട്ട പശ്ചാത്തലത്തിലാണ് ഗംഭീറിന്റെ പ്രതികരണം.
ഐപിഎൽ മത്സരത്തിനിടെയാണ് രോഹിത് ശർമക്ക് പരുക്കേറ്റത്. ഇതിനെ തുടർന്ന് ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. കൈത്തണ്ടക്ക് പരുക്കിന് രണ്ടാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ചിരുന്നെങ്കിലും ഐപിഎല്ലിലെ അവസാന 3 മത്സരങ്ങളിൽ രോഹിത് കളിച്ചിരുന്നു. നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ ചികിത്സയിലാണ് രോഹിത്. ടീമിലെ ആശയ വിനിമയത്തിലെ അപാകതയെ വിവിഎസ് ലക്ഷമണും നേരത്തെ വിമർശിച്ചിരുന്നു.