ഫൈസറിന്റെ കോവിഡ് വാക്‌സിന്‍ അടിയന്തരമായി ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കിയതായി ബഹ്‌റൈന്‍. ഇതോടെ ബ്രിട്ടന് ശേഷം ഫൈസറിന്റെ കോവിഡ് വാക്‌സിന് അനുമതി നല്‍കുന്ന രാജ്യമായി ബഹ്‌റൈന്‍ മാറി. 'വാക്സില്‍ ലഭ്യമാകുന്നതോടെ രാജ്യത്തെ കൊവിഡ് പ്രതിരോധം കൂടുതല്‍ ഊര്‍ജ്ജിതമാകുമെന്ന്' നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി സിഇഒ മറിയം അൽ ജലാഹ്മ പറഞ്ഞു.
അതേസമയം, വാക്സിന്‍ വിതരണം എന്നുമുതല്‍ ആരംഭിക്കുമെന്ന് ബഹ്‌റൈൻ വ്യക്തമാക്കിയിട്ടില്ല. ബഹ്‌റൈനില്‍ ഇതുവരെയായി 87,000 പേര്‍ക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. 341 പേര്‍ മരണപ്പെട്ടു. ബ്രിട്ടണില്‍ അടുത്ത ആഴ്ച വാക്‌സിന്റെ വിതരണം ആരംഭിക്കും. പ്രായമായവര്‍, ആവശ്യകത ഏറ്റവും കൂടുതലുള്ളവര്‍ എന്നിവര്‍ക്കായിരിക്കും ആദ്യ ദിനങ്ങളില്‍ വാക്സിന്‍ വിതരണം ചെയ്യുക. വാക്സിന്റെ നാല് കോടി ഡോസുകള്‍ യു.കെ ഇതിനോടകം ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. 20 കോടി ആളുകള്‍ക്ക് ഇത് മതിയാകും.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
യൂറോപ്യന്‍ യൂണിയനും അമേരിക്കയും ഫൈസര്‍ വാക്സിന് നിലവില്‍ ഉപയോഗാനുമതി നല്‍കിയിട്ടില്ല. ഏതാനും ദിവസം മുന്‍പ് ഇതിനായി ഫൈസര്‍ യൂറോപ്യന്‍ യൂണിയനില്‍ അനുമതി തേടിയിരുന്നു. അവസാനഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കോവിഡ് വാക്സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന് ഫൈസര്‍ അറിയിച്ചിരുന്നു.
കൊവിഡ് വാക്സിന്‍ വിതരണം മുന്‍ഗണനാ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നാണ് ഇപ്പോള്‍ ധാരണയായിരിക്കുന്നത്. കൊവിഡ് ബാധിച്ചാല്‍ പെട്ടെന്ന് മരണം വരെ സംഭവിക്കാന്‍ സാധ്യതയുള്ള രോഗികള്‍ക്കും വൃദ്ധര്‍ക്കും ഗര്‍ഭിണികള്‍ക്കും 50 വയസ്സിനു മേല്‍ പ്രായമുള്ളവര്‍ക്കുമാണ് ആദ്യഘട്ട വിതരണത്തില്‍ മുന്‍ഗണന നല്‍കുക.