മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്റെ ചോദ്യംചെയ്യല്‍ അവസാനിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസില്‍ രാവിലെ 10.30ന് ആരംഭിച്ച ചോദ്യംചെയ്യല്‍ 12 മണിക്കൂര്‍ നീണ്ടു. തുടര്‍ന്ന് രാത്രി 11 മണിയോടെയാണ് അദ്ദേഹത്തെ പുറത്തുവിട്ടത്. നാലാംതവണ നോട്ടീസ് അയച്ചതിനെത്തുടർന്നാണ് രവീന്ദ്രന്‍ കൊച്ചി ഇഡി ഓഫീസില്‍ വ്യാഴാഴ്ച രാവിലെ 8.45ന് ഹാജരായത്. ചോദ്യംചെയ്യാന്‍ സമയപരിധി നിശ്ചയിക്കണമെന്നും അഭിഭാഷക സാന്നിധ്യം അനുവദിക്കണമെന്നുമുള്ള രവീന്ദ്രന്റെ ഹര്‍ജി പിന്നാലെ ഹൈക്കോടതി തള്ളിയിരുന്നു.
നേരത്തെ, ആദ്യം നോട്ടീസ് നൽകിയപ്പോൾ രവീന്ദ്രൻ കൊവിഡ് ബാധിതനായതിനാൽ ചോദ്യം ചെയ്യലിന് ഹാജരായില്ല. രണ്ടാമത് നോട്ടീസ് നൽകിയപ്പോൾ കൊവിഡാനന്തര ചികിത്സയിലായിരുന്നു രവീന്ദ്രൻ. തുടർന്ന് ഇഡി നോട്ടീസ് നൽകിയപ്പോൾ കൊവിഡ് അവശതയെ തുടർന്ന് രവീന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡമിറ്റ് ആയി. മെഡിക്കൽ ബോർഡ് പരിശോധിച്ച് രണ്ടാഴ്ച വിശ്രമം വേണമെന്ന് നിർദ്ദേശിച്ചിരുന്നു. രവീന്ദ്രന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് മെഡിക്കൽ സംഘം കണ്ടെത്തി.
രവീന്ദ്രന്റെ ഇടപെടലുകള്‍ സംശയാസ്പദമാണെന്ന വിലയിരുത്തലിലാണ് ഇഡി. പല സർക്കാർ പദ്ധതികളിലും രവീന്ദ്രനും ശിവശങ്കറിനും നിയന്ത്രണമുണ്ടായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ലൈഫ് മിഷന്‍, കെ-ഫോണ്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ഇടപാടുകളില്‍ ശിവശങ്കറിന് നിര്‍ദേശങ്ങള്‍ രവീന്ദ്രനിൽ നിന്നാണ് ലഭിച്ചതെന്ന് മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.