ആലപ്പുഴയിൽ നഗരസഭാ ചെയർപേഴ്സനെ ചൊല്ലി പരസ്യ പ്രതിഷേധ പ്രകടനം സംഘടപ്പിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പി പ്രദീപ്, സുകേഷ്, പി പി മനോജ് എന്നിവരെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.
പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത 3 ബ്രാഞ്ച് സെക്രട്ടറിമാരോടും 11 പാർട്ടി അംഗങ്ങളോടും സിപിഎം ജില്ലാ കമ്മിറ്റി വിശദീകരണം ചോദിച്ചിരുന്നു. ഇവർ നൽകിയ വിശദീകരണം തള്ളിയാണ് സിപിഎം ജില്ലാ കമ്മിറ്റി ഇവരെ പുറത്താക്കിയത്.
ബ്രാഞ്ച് സെക്രട്ടറിമാരുടെ നേതൃത്വത്തിൽ നൂറോളം പേരാണ് പ്രകടനത്തിൽ പങ്കെടുത്തത്. നിരവധി സ്ത്രീകളും പ്രകടനത്തിലുണ്ടായിരുന്നു. കെ കെ ജയമ്മയെ ചെയർപേഴ്സനാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം. സ്വകാര്യ സ്കൂൾ മാനേജർക്കുവേണ്ടി പാർട്ടിയെ ചിലർ വിറ്റെന്ന് പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കി. ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പിപി ചിത്തരഞ്ജനെതിരയാണ് പ്രതിഷേധക്കാർ ആരോപണം ഉന്നയിച്ചത്.
ചെയർമാൻ സ്ഥാനത്തെ ചൊല്ലി സിപിഎമ്മിൽ തർക്കം നിലനിന്നിരുന്നു. തുടർന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ചേർന്നാണ് സൗമ്യാരാജിനെ ചെയർപേഴ്സണായി തീരുമാനിച്ചത്. പ്രതിഷേധമുണ്ടാകുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. എന്നാൽ പരസ്യ പ്രകടനത്തിന് പ്രവർത്തകർ മുതിരുമെന്ന് സിപിഎം നേതൃത്വം കരുതിയില്ല. സിപിഎം ഏരിയാ കമ്മിറ്റി അംഗമാണ് സൗമ്യാ രാജ്. 52 അംഗ മുൻസിപ്പൽ കൗൺസിലിൽ എൽഡിഎഫിന് 25 അംഗങ്ങളാണുള്ളത്. മികച്ച വിജയം നേടിയിട്ടും ചെയർമാൻ സ്ഥാനത്തെ ചൊല്ലിയുണ്ടായ പരസ്യ പ്രതിഷേധം സിപിഎം കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷയെ നിശ്ചയിച്ചതിനെ ചൊല്ലി ചരിത്രത്തിൽ ആദ്യമായാണ് സിപിഎം പ്രവർത്തകർ പാർട്ടിക്കെതിരെ പരസ്യ പ്രതിഷേധം ഉയർത്തുന്നത്. പ്രകടനം നടത്തിയത് പാർട്ടി പ്രവർത്തകരല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു. പാർട്ടി എടുത്ത തീരുമാനത്തിൽ മാറ്റമില്ലെന്നും നാസർ പറഞ്ഞു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
പ്രതിഷേധ പ്രകടനം സംബന്ധിച്ച് പാർട്ടി പരിശോധിക്കുമെന്ന് മന്ത്രി ജി സുധാകരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പാർട്ടിയിൽ ഇല്ലാത്തവരും നഗരത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തിരുന്നെന്നും സുധാകരൻ പറഞ്ഞു. അധ്യക്ഷ സ്ഥാനത്തേക്ക് ഒരാളുടെ പേര് മാത്രമാണ് പാർട്ടി പരിഗണിച്ചത്. സ്ഥാനമാണ് വലുത് എന്ന് കരുതുന്നവരുണ്ടെങ്കിൽ അവർ ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലാകുമെന്നും സുധാകരൻ പറഞ്ഞു.