സ്പീക്കർ പി ശ്രീരാമകൃഷ്ണനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ നോട്ടീസ്. എം ഉമ്മർ എംഎൽഎയാണ് പ്രതിപക്ഷത്തിനായി നോട്ടീസ് നൽകിയത്. സ്വർണകള്ളക്കടത്ത് പ്രതികളുമായി സ്പീക്കർക്ക് ബന്ധമുണ്ടെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ശ്രീരാകൃഷ്ണനെ മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഈ മാസം 8 ന് നിയമസഭാ സമ്മേളനം ചേരും. സ്പീക്കറെ മാറ്റണമെന്ന നോട്ടീസ് 14 ദിവസത്തിന് മുമ്പ് ലഭിക്കണമെന്ന് നിബന്ധനയുണ്ട്. ഇത് പ്രകാരം ഈ സഭാസമ്മേളന കാലയളവിൽ തന്നെ നോട്ടീസ് ചർച്ച ചെയ്യും.
നേരത്തെയും ഇതേ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം നോട്ടീസ് നൽകിയിരുന്നു. നോട്ടീസ് ചട്ടപ്രകാരമല്ലെന്ന് ആരോപിച്ച് പ്രതിപക്ഷനേതാവിന്റെ ഈ ആവശ്യം സ്പീക്കര്‍ തള്ളി. സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയം അവ്തരിപ്പിക്കണമെങ്കില്‍ 14 ദിവസം മുന്പ് നോട്ടീസ് നല്‍കണമെന്ന ക്രമപ്രശ്നം സ്പീക്കര്‍ ഉന്നയിച്ചു. ആഗസ്ത് 12 നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ മാസം 24 നു സഭ ചേരാന്‍ തീരുമാനിച്ചത്. ഇത് പ്രതിപക്ഷത്തിന്റെ കൂടി സമ്മതപ്രകാരമായിരുന്നു. ഇതിനിടയില്‍ ഉന്നയിക്കാത് ഒരാവശ്യം ഇപ്പോള്‍ ഉന്നയിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയാണ് സ്പീക്കര്‍ പ്രതിപക്ഷ നേതാവിന്റെ ആവശ്യം തള്ളിയത്