ജയില്‍ മോചിതയായ എ.ഐ.എ.ഡി.എം.കെ. മുന്‍ ജനറല്‍ സെക്രട്ടറി വി. കെ. ശശികലക്ക് ഇഡി-യുടെ നോട്ടീസ്. നേരത്തെ പിടിച്ചെടുത്ത 500 കോടി രൂപ എവിടെനിന്നാണെന്ന് വിശദീകരണം നല്‍കണമെന്നാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ, രണ്ടായിരം കോടിയുടെ വസ്തുവകകളെകുറിച്ചും വിശദീകരണം നല്‍കണം. ചോദ്യം ചെയ്യലിനായി ഫെബ്രുവരിയിൽ ഹാജരാവണം എന്നാണ് നിര്‍ദേശം.
അനധികൃത സ്വത്തുസമ്പാദനക്കേസില്‍ നാലു വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട ശശികല ഇന്നലെയാണ് ജയിൽ മോചിതയായത്. ബെംഗളൂരു ആശുപത്രിയിൽ കൊവിഡ് ചികിത്സയിലാണ് ഇപ്പോൾ ശശികല. ചികിത്സ പൂർത്തിയാക്കിയാൽ ശശികലയ്ക്ക് നാട്ടിലേക്ക് മടങ്ങാം. നേരത്തെ, കഴിഞ്ഞ ആഴ്ച പരപ്പന അഗ്രഹാര ജയിലില്‍വെച്ച് ശശികലയ്ക്ക് പനിയും ശ്വാസതടസ്സവുമുണ്ടായതിനെത്തുടര്‍ന്നാണ് അവരെ ബൗറിങ് ആന്‍ഡ് ലേഡി കഴ്സണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നാണ് വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിനിടെ അവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ന്യുമോണിയയും ബാധിച്ചിട്ടുണ്ട്.
ശിക്ഷ കഴിഞ്ഞ് തിരികെയെത്തുന്ന ശശികലയ്ക്ക് വൻ സ്വീകരണം നൽകാനാണ് അനുയായികളുടെ പദ്ധതി. ബംഗളൂരു മുതൽ ആയിരം വാഹനങ്ങളുടെ അകമ്പടിയോടെയുള്ള സ്വീകരണറാലിയാണ് നിശ്ചയിച്ചിരിക്കുന്നത്. ചെന്നൈയിൽ ശക്തിപ്രകടനവും നടത്തും.