വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം സിബിഐ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ബാലഭാസ്കറിന്റെ മരണത്തിൽ അട്ടിമറിയില്ലെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. വാഹനാപകടത്തിലാണ് ബാലഭാസ്കർ മരിച്ചതെന്നാണ് കണ്ടെത്തൽ. ഡ്രൈവർ അർജുനെ പ്രതിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. മനപൂർവമല്ലാത്ത നരഹത്യ കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി നൂറോളം പേരിൽ നിന്നാണ് മൊഴിയെടുത്തത്. ഏതാനും പേരെ ചോദ്യം ചെയ്തു. രണ്ടു പേരെ നുണപരിശോധനക്ക് വിധേയമാക്കി. കോടതി അനുമതിയോടെയായിരുന്നു നുണപരിശോധന. കലാഭവന്‍ സോബി, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരെയാണ് നുണ പരിശോധനക്ക് വിധേയരാക്കിയത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ബാലഭാസ്കറിന്റേത് കൊലപാതകമാണെന്ന് കലാഭവൻ സോബിയാണ് ആരോപിച്ചത്. അപകടസ്ഥലത്ത് അസ്വാഭാവികമായി ചിലരെ കണ്ടെത്തിയെന്നും ഇയാൾ പറഞ്ഞിരുന്നു. സ്വർണക്കടത്ത് സംഘത്തിന് മരണത്തിൽ പങ്കുള്ളതായും ആരോപണം ഉയർന്നിരുന്നു. തുടർന്ന് ബാലഭാസ്കറിന്റെ അച്ഛന്റെ ആവശ്യപ്രകാരമാണ് കേസ് സിബിഐക്ക് വിട്ടത്. സംസ്ഥാന പൊലീസ് അന്വേഷണത്തിലും മരണം അപകടം മൂലമാണെന്ന് കണ്ടെത്തിയിരുന്നു.