ഇംഗ്ലണ്ടിനെതിരായ ചെപ്പോക്ക് ടെസ്റ്റിൽ ഇന്ത്യക്ക് നാണം കെട്ട തോൽവി. പരമ്പരയിലെ ആദ്യ ടെസ്റ്റിൽ 227 റൺസിനാണ് ഇന്ത്യ അടിയറവ് പറഞ്ഞത്. രണ്ടാം ഇന്നിംഗ്സിൽ 420 റൺസ് പിന്തുടർന്ന ഇന്ത്യ 192 റൺസിന് ഓൾഔട്ടായി. ക്യാപ്റ്റൻ വിരാട് കോഹ്ലി, ശുഭ്മാൻ ഗിൽ എന്നിവർ മാത്രമാണ് ഇംഗ്ലണ്ട് ബൗളിംഗിനെ അൽപമെങ്കിലും ചെറുത്തത്.
ഒരു വിക്കറ്റ് നഷ്ടത്തിൽ 39 റൺസ് എന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്ക് ചേതേശ്വർ പൂജാരയെയാണ് ആദ്യം നഷ്ടപ്പെട്ടത്. ശുഭ്മാൻ ഗിൽ, അജിങ്ക്യ രഹാനെ റിഷഭ് പന്ത്, വാഷിംഗ്ടൺ സുന്ദർ എന്നിവർ ഒന്നിന് പിറകെ ഒന്നായി പുറത്തായി. രഹാനെ, വാഷിംഗ്ടൺ സുന്ദർ എന്നിവർ പൂജ്യത്തിനാണ് പുറത്തായത്. റിഷഭ് പന്ത് 11 ഉം രവിചന്ദ്രൻ അശ്വിൻ 9 ഉം റൺസെടുത്തു പുറത്തായി.സ്കോർ 179 റൺസിൽ നിൽക്കെ കോഹ്ലി പുറത്തായതോടെ ഇന്ത്യ നാണം കെട്ടതോൽവി ഏറ്റുവാങ്ങി.
ഇംഗ്ലണ്ടിനായി ജാക്ക് ലീച്ച് നാലും ജെയിംസ് ആൻഡേഴ്സൻ മൂന്നും വിക്കറ്റ് വീഴ്ത്തി. ഓസ്ട്രേലിയൻ മണ്ണിലെ പരമ്പര നേട്ടത്തിന്റെ പെരുമയിലാണ് ആദ്യ ടെസ്റ്റിന് ഇന്ത്യ ഇറങ്ങിയത്. രണ്ട് ഇന്നിംഗ്സിലും ഇംഗ്ലണ്ട് പേസ്-സ്പിൻ ബൗളർമാരെ നേരിടുന്നതിൽ ഇന്ത്യ സമ്പൂർണമായി പരാജയപ്പെടുകയായിരുന്നു.