സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. രാവിലെ എട്ട് മണിയോടെ വേങ്ങേരി, വെസ്റ്റ് കൊടിയത്തൂര്‍ പ്രദേശങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനമെടുത്തിരുന്നു. കൊന്നൊടുക്കുന്ന വളര്‍ത്തുപക്ഷികളുടെ ഉടമസ്ഥര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു നല്‍കിയതായി ജില്ലാ കലക്ടര്‍ സാംബശിവറാവു അറിയിച്ചു. കണ്‍ട്രോള്‍ റൂം നമ്പര്‍ : 04952762050
വെസ്റ്റ് കൊടിയത്തൂര്‍, വേങ്ങേരി എന്നിവിടങ്ങളിലെ രണ്ട് കോഴി ഫാമുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കോഴികള്‍ കൂട്ടമായി ചത്തൊടുങ്ങാന്‍ തുടങ്ങിയതോടെ പക്ഷിപ്പനി ബാധിച്ചെന്ന സംശയത്തില്‍ മൃഗസംരക്ഷണവകുപ്പ് ഫാമുകളിൽ പരിശോധന നടത്തുകയായിരുന്നു. മൃഗസംരക്ഷണവകുപ്പിന്റെ കണ്ണൂര്‍ മേഖലാ ലബോറട്ടറിയിലാണ് ആദ്യം പരിശോധന നടത്തിയത്. ഈ പരിശോധനയിൽ പക്ഷിപ്പനി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച സാമ്പിളുകള്‍ ഭോപ്പാലിലെ ലബോറട്ടറിയിലേക്കയച്ചും പരിശോധിച്ച് പക്ഷിപ്പനി സ്ഥിരീകരിച്ചു.
പക്ഷിപ്പനി കണ്ടെത്തിയ സാഹചര്യത്തിൽ മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ. രാജുവിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേര്‍ന്നു. ആശങ്കപ്പെടാനില്ലെന്നും രോഗം നിയന്ത്രണ വിധേയമാണെന്നുമാണ് മൃഗസംരക്ഷണവകുപ്പിന്റെ വിലയിരുത്തല്‍. കോഴിഫാമുകളിൽ അതിജാഗ്രതാ നിര്‍ദേശം നല്‍കും. കൂടാതെ സംസ്ഥാനത്ത് ഉടനീളം പരിശോധന വ്യാപിപ്പിക്കാനും തീരുമാനിച്ചു.