ഭോപ്പാല്‍: മധ്യപ്രദേശിലെ നഗരമായ ഹോഷംഗാബാദിന്റെ പേരുമാറ്റുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. നര്‍മദാപുരം എന്നായിരിക്കും പുനര്‍നാമകരണം ചെയ്യുക. ഹോഷംഗാബാദില്‍ നടന്ന നര്‍മദ ജയന്തി പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നര്‍മദയുടെ തീരത്ത് നടന്ന സമ്മേളനത്തില്‍ ഹോഷംഗാബാദിന്റെ പേര് മാറ്റണമോ, എന്ത് പേരാണ് പകരം നല്‍കേണ്ടത് എന്ന ചോദ്യത്തിന് നര്‍മദാപുരം എന്ന മറുപടിയാണ് ജനങ്ങള്‍ നല്‍കിയത്. ഹോഷംഗാബാദിന്റെ പേരുമാറ്റി നര്‍മദാപുരം എന്നാക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ അറിയിച്ചു. നര്‍മദ നദിക്കരയില്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കില്ലെന്നും പ്രദേശത്ത് മലിനജലം ശുദ്ധീകരിക്കാനുളള പ്ലാന്റുകള്‍ നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതൊരു ചരിത്രനിമിഷമാണ്, ഹോഷംഗ് ഷാ ആക്രമിച്ചുകീഴടക്കിയതിനാലാണ് നഗരത്തിന് ഹോഷംഗാബാദ് എന്ന പേര് ലഭിച്ചത്, പക്ഷേ ഇനിമുതല്‍ നഗരം നര്‍മദയുടെ പേരില്‍ തന്നെ അറിയപ്പെടും. ജനവികാരത്തെ മാനിച്ച് പേരുമാറ്റാനുളള തീരുമാനമെടുത്തതിന് ശിവരാജ് സിംഗിനോട് പ്രോ ടേം സ്പീക്കര്‍ രാമേശ്വര്‍ ശര്‍മ്മ നന്ദി പറഞ്ഞു. മധ്യപ്രദേശ് ബിജെപി പ്രസിഡന്റ് വിഡി ശര്‍മ്മയുള്‍പ്പെടെ നിരവധി നേതാക്കള്‍ മുഖ്യമന്ത്രിയുടെ തീരുമാനത്തെ അഭിനന്ദിച്ച് രംഗത്തെത്തി.
അതേസമയം, പണപ്പെരുപ്പം, ഇന്ധനവില തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുളള ബിജെപിയുടെ തന്ത്രമാണ് ഇതെന്ന് കോണ്‍ഗ്രസ് നേതാവ് ഭൂപേന്ദ്ര ഗുപ്ത ആരോപിച്ചു. ബ്രിട്ടീഷ് ഭരണാധികാരികളുമായി ബന്ധപ്പെട്ട പേരല്ല മറിച്ച് മുഗളരുമായി ബന്ധപ്പെട്ട പേരുകള്‍ മാത്രമാണ് ബിജെപി മാറ്റിയത്. എന്തുകൊണ്ടാണ് മിന്റോ ഹാളിന്റെ പേര് മാറ്റാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു. ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിനു പകരം വികസനത്തില്‍ കേന്ദ്രീകരിച്ച് ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന നടപടികളെടുക്കുകയാണ് വേണ്ടതെന്ന് ഭൂപേന്ദ്ര ഗുപ്ത പറഞ്ഞു.