കേരളീയ പൊതുധാര സിനിമകൾക്ക് ശാസ്ത്രീയ വംശീയതയുടെ വ്യാകരണം കൊടുത്തവരിൽ പ്രമുഖനാണ് രഞ്ജിത്തെന്ന് ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ. കെ. ബാബുരാജ്. കേരളത്തിൽ സവർണ്ണ മേധാവിത്വവും തിരിച്ചടിക്കുന്നത്, ഭരണവർഗ്ഗ മാർക്സിസ്റ്റുകളിലൂടെയാണെന്ന് അവരുടെ ഓരോ സാംസ്‌കാരിക നിർമ്മിതികളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ശ്രീ എമ്മിന് യോഗ സെന്റർ തുടങ്ങാനായി നഗരത്തിൽ നാലു ഏക്കർ ഭൂമി ദാനം ചെയ്യുന്നതും, രഞ്ജിത്തിനെ ജനപ്രതിനിധിയാക്കുന്നതും ഇതേ സാംസ്‌കാരിക അവബോധത്തിന്റെ ഭാഗമായിട്ടാണെന്നു തോന്നുന്നുവെന്നും അദ്ദേഹം പറയുന്നു.
കെ. കെ. ബാബുരാജിന്‍റെ കുറിപ്പ്:
മംഗലശ്ശേരി നീലകണ്ഠൻറെ വ്യഭിചാരവും, മദ്യപാനവും, പ്രതിനായകന്റെ അമ്മാവനെ കൊല്ലാൻ ഗുണ്ടയെ ഏർപ്പാട് ചെയ്തതടക്കമുള്ള ദുർജീവിതവും കൊണ്ടാണ് അയാളുടെ ഫ്യൂഡൽ കുടുംബ സ്വത്തു നശിച്ചത്. എന്നാൽ 'രാവണ പ്രഭു 'എന്ന സിനിമയിൽ തങ്ങളങ്ങാടി ബാപ്പുവിന്റെ ഡോക്ടറായ മകൾ പറയുന്നത്, അവളെ പഠിപ്പിക്കാൻ തമ്പുരാൻ പണം ചെലവഴിച്ചത് മൂലമാണത്രെ അയാൾ കടക്കാരനായത്.
ബാപ്പുവിനെ ഓർമ്മയില്ലേ...? ഗൾഫുകാരനായ പുതുപ്പണക്കാരൻ മുസ്‌ലിമിനെ, അയാളുടെ ബാപ്പയെ തേങ്ങ കട്ടതിന്റെ പേരിൽ കെട്ടിയിട്ടടിച്ചതോർമിപ്പിക്കുന്ന നായകന്റെ വിനീത വിധേയനാണയാൾ. പടിപ്പുരക്കകത്തു കയറിയാൽ തറവാടിന്റെ ശുദ്ധം പോകുമെന്നറിഞ്ഞു പെരുമാറാൻ കഴിയുന്നതാണ് അയാളുടെ യോഗ്യത. സത്യത്തിൽ, മുസ്‌ലിങ്ങളെ ' അംഗ പരിമിതരായ അപരരായി' കാണുന്ന കൊളോണിയൽ കാഴ്ചയുടെ എല്ലാ ലക്ഷണങ്ങളും അയാളിലുണ്ട്.
സർവ പ്രതാപികളായ സവർണ്ണ നായകരെയും അവർക്ക് അനുരൂപകളായ നായികമാരെയും കേന്ദ്രസ്ഥാനത്തു നിറുത്തിക്കൊണ്ട്; കീഴാളരെയും ന്യൂനപക്ഷങ്ങളെയും അവർണ്ണ സ്ത്രീകളെയും ഒപ്പം ലൈംഗീക തൊഴിലാളികൾ പോലുള്ള ''അശുദ്ധ''രെയും പുറംതള്ളുകയോ ഹിംസിക്കുകയോ ചെയ്യുന്ന കേരളീയ പൊതുധാര സിനിമകൾക്ക് ശാസ്ത്രീയ വംശീയതയുടെ വ്യാകരണം കൊടുത്തവരിൽ പ്രമുഖനാണ് രഞ്ജിത്ത്. കുല മാഹാത്മ്യം, രക്ത ശുദ്ധി, ക്ലാസ്സിക് കലകളോടുള്ള ആസക്തി മുതലായ എല്ലാ ഫാഷിസ്റ്റ് സാംസ്‌കാരിക ചേരുവകളും അയാളുടെ സിനിമകളിലുണ്ട്. ഒരുപാട് പ്രശംസിക്കപ്പെട്ട 'ഇന്ത്യൻ റുപ്പി' എന്ന സിനിമയിൽ പോലും മുസ്‌ലിങ്ങളുടെ സാന്നിധ്യത്തെ കള്ളനോട്ടടിയുമായിട്ടാണ് ബന്ധിപ്പിച്ചിട്ടുള്ളത്.
ബ്രിട്ടനിലെ വരേണ്യ മാർക്സിസ്റ്റുകളിലൂടെയാണ് ''സാമ്രാജ്യം'' തിരിച്ചടിക്കുന്നതെന്നു പോൾ ഗിൽറോയ് വിശദീകരിച്ചിട്ടുണ്ട്. കേരളത്തിൽ സവർണ്ണ മേധാവിത്വവും തിരിച്ചടിക്കുന്നത്, ഭരണവർഗ്ഗ മാർക്സിസ്റ്റുകളിലൂടെയാണെന്ന് അവരുടെ ഓരോ സാംസ്‌കാരിക നിർമ്മിതികളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ശ്രീ എമ്മിന് യോഗ സെന്റർ തുടങ്ങാനായി നഗരത്തിൽ നാലു ഏക്കർ ഭൂമി ദാനം ചെയ്യുന്നതും, രഞ്ജിത്തിനെ ജനപ്രതിനിധിയാക്കുന്നതും ഇതേ സാംസ്‌കാരിക അവബോധത്തിന്റെ ഭാഗമായിട്ടാണെന്നു തന്നെ തോന്നുന്നു.