ഡല്‍ഹി: പഴയ വാഹനങ്ങള്‍ ഫിറ്റ്‌നെസ് നേടിയില്ലെങ്കിൽ രജിസ്‌ട്രേഷൻ സ്വമേധയാ നഷ്ടമാകുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്ഗരി. പഴയവാഹനങ്ങൾ പൊളിക്കാൻ തയാറാവുന്നവർക്ക് പ്രത്യേക പ്രോത്‌സാഹന പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. പഴയവാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്രം കര്‍ശനമായ നയം നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.
അതേസമയം, പഴയവാഹനങ്ങളുടെ രജിസ്‌ട്രേഷൻ, ഫിറ്റ്‌നസ് പുതുക്കൽ പരിശോധനാ ഫീസുകൾ എന്നിവ കുത്തനെ ഉയർത്തുമെന്നും ഗഡ്ഗരി പറഞ്ഞു. വരാനിരിക്കുന്ന വാഹനങ്ങളുടെ സ്‌ക്രാപ്പേജ് പോളിസിയിലാണ് ഈ വ്യവസ്ഥകൾ ഉള്ളത്.
15 വർഷം പഴക്കമുള്ള ഇരുചക്രവാഹനത്തിന്റെ രജിസ്‌ട്രേഷൻ പുതുക്കാൻ 300 രൂപ ഈടാക്കിയിരുന്നത് 1000 രൂപയാക്കി. കാറിന്റേത് 600-ൽനിന്ന് 5000 ആയി ഉയരും. ഇറക്കുമതി ചെയ്ത ബൈക്കുകൾക്ക് 10,000 രൂപയും കാറുകൾക്ക് 40,000 രൂപയും നൽകണം. രജിസ്‌ട്രേഷൻ പുതുക്കിയില്ലെങ്കിൽ ഇരുചക്രവാഹനങ്ങൾക്ക് മാസംതോറും 300 രൂപയും മറ്റു വാഹനങ്ങൾക്ക് 500 രൂപയും പിഴനൽകണം. പഴയ വാഹനങ്ങൾ പൊളിച്ച് സ്‌ക്രാപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർ വാങ്ങുന്ന പുതിയ വാഹനങ്ങൾക്ക് രജിസ്‌ട്രേഷൻ ഫീസ് നല്‍കേണ്ടതില്ല.
വാണിജ്യ വാഹനങ്ങൾക്ക് 15 വർഷവും സ്വകാര്യവാഹനങ്ങൾക്ക് 20 വർഷവുമാണ് കാലപരിധി. കാലപരിധി കഴിഞ്ഞ വാഹനങ്ങൾക്കും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുണ്ടെങ്കിൽ രജിസ്‌ട്രേഷൻ പുതുക്കാം. എന്നാൽ ഇത്തരം വാഹനങ്ങൾക്ക് ഫിറ്റ്‌നസ് ഇല്ലെന്ന് കണ്ടാൽ രജിസ്‌ട്രേഷൻ റദ്ദാക്കും.
സ്‌ക്രാപ്പ് സെന്ററുകളിൽ രജിസ്റ്റർ ചെയ്ത് വാഹനങ്ങൾ പൊളിക്കാൻ തയാറാകുന്നവർക്ക് പ്രത്യേക ആനുകൂല്യം ലഭിക്കുമെന്നും പുതിയ പോളിസിയിൽ പറയുന്നു. 15 വർഷം കഴിഞ്ഞ സർക്കാർ വാഹനങ്ങൾ നിർബന്ധമായും പൊളിക്കും. ഇന്ത്യയിൽ ഫിറ്റ്‌നസ് സർട്ടിഫിക്കില്ലാത്ത 15 വർഷം പഴക്കമുള്ള 17 ലക്ഷം ഹെവി വാണിജ്യ വാഹനങ്ങളുണ്ട് എന്നാണ് ഗതാഗത മന്ത്രാലയം പറയുന്നത്.